
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റിലെ വർഷങ്ങൾ നീണ്ട ഷമ്മി സിൽവ യുഗത്തിന് അന്ത്യം. ബോർഡ് പ്രസിഡന്‍റ് ഷമ്മി സിൽവയും മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ബുധനാഴ്ച കൂട്ടരാജിക്കത്ത് സമർപ്പിച്ചു. സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ശക്തമായ സാഹചര്യത്തിൽ, ക്രിക്കറ്റ് ബോർഡിന്‍റെ നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ കർശന നിലപാടെടുത്തതോടെയാണ് ഈ നാടകീയ നീക്കം.
ക്രിക്കറ്റ് ബോർഡിലെ ക്രമക്കേടുകളിൽ പൊതുജന പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ നേരിട്ട് ഇടപെട്ടത്. പ്രസിഡന്‍റ് അനുര കുമാര ദിസനായകെയ്ക്കും കായിക മന്ത്രി സുനിൽ കുമാര ഗാമേജിനും അംഗങ്ങൾ രാജിക്കത്ത് കൈമാറി. നിലവിൽ ബോർഡിന്‍റെ ഭരണം നിയന്ത്രിക്കാൻ സർക്കാർ ഒരു ഇടക്കാല കമ്മിറ്റിയെ നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019 മുതൽ ബോർഡ് പ്രസിഡന്‍റായിരുന്ന ഷമ്മി സിൽവ, ഇതിനുമുമ്പ് മൂന്ന് തവണ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഈ ഭരണമാറ്റം ശ്രീലങ്കൻ ക്രിക്കറ്റിനെ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്‍റെവിലക്കിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് ആരാധകർ. ക്രിക്കറ്റ് ബോർഡുകളിൽ സർക്കാരുകൾ നേരിട്ട് ഇടപെടുന്നത് ഐസിസി നിയമങ്ങൾക്ക് വിരുദ്ധമാണ്. 2023 നവംബറിൽ അന്നത്തെ കായിക മന്ത്രി ബോർഡ് പിരിച്ചുവിട്ടപ്പോൾ, ഐസിസി ലങ്കയുടെ അംഗത്വം റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് അണ്ടർ-19 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലങ്കയ്ക്ക് നഷ്ടമാവുകയും ഫണ്ടിംഗ് തടയപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിലൂടെയല്ലാതെ സർക്കാർ നിയമിക്കുന്ന ഇടക്കാല സമിതിയെ ഐസിസി അംഗീകരിച്ചില്ലെങ്കിൽ ലങ്കൻ ക്രിക്കറ്റ് വീണ്ടും വലിയ പ്രതിസന്ധിയിലാകും.
ഷമ്മി സിൽവയുടെ ഏഴ് വർഷത്തെ ഭരണകാലയളവിൽ ലങ്കൻ പുരുഷ ടീമിന്‍റെ പ്രകടനം വൻതോതിൽ താഴോട്ട് പോയിരുന്നു. 2023 ഏകദിന ലോകകപ്പിലെ ദയനീയ പരാജയവും, 2024-ലും 2026-ലും ടി20 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതും ആരാധകരെ പ്രകോപിപ്പിച്ചു. ഗാരി കിർസ്റ്റണെ പോലെയുള്ള പ്രഗത്ഭരായ പരിശീലകരെ എത്തിച്ചിട്ടും തകർച്ച തടയാനായില്ല എന്നതും നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാക്കി. ഭരണസമിതി ഒഴിഞ്ഞതോടെ ഐസിസിയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ശ്രീലങ്കൻ ക്രിക്കറ്റിന്‍റെ ഭാവി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!