Shane Warne:ആ സന്ദേശം ഞാന്‍ ഒരിക്കലും ഡീലിറ്റ് ചെയ്യില്ല, വോണിന്‍റെ അവസാന സന്ദേശത്തെക്കുറിച്ച് ഗില്‍ക്രിസ്റ്റ്

Published : Mar 10, 2022, 08:51 PM IST
Shane Warne:ആ സന്ദേശം ഞാന്‍ ഒരിക്കലും ഡീലിറ്റ് ചെയ്യില്ല, വോണിന്‍റെ അവസാന സന്ദേശത്തെക്കുറിച്ച് ഗില്‍ക്രിസ്റ്റ്

Synopsis

മരണത്തിന് ഒരാഴ്ച മുമ്പ് ഞാന്‍ വോണിനോട് സംസാരിച്ചിരുന്നു. അതിനുശേഷം മരണത്തിന് എട്ട് മണിക്കൂര്‍ മുമ്പാണ് വോണില്‍ നിന്ന് ഒരു നല്ല സന്ദേശം എനിക്ക് കിട്ടിയത്. എനിക്ക് പതിവായി മെസേജ് അയക്കുന്നവരിലൊരാളാണ് വോണ്‍. അതുപോലെ ക്രിക്കറ്റ് വൃത്തങ്ങളില്‍ ഏറ്റവും അടുപ്പമുള്ളവര്‍ക്ക് മാത്രം അറിയാവുന്ന ചര്‍ച്ച് എന്ന എന്‍റെ ഇരട്ടപ്പേര് വിളിക്കുന്ന ഒരാളും വോണായിരുന്നു

മെല്‍ബണ്‍: സ്പിന്‍ ഇതിഹാസം ഷെയ്ൻ വോണിന്‍റെ(Shane Warne) അപ്രതീക്ഷിക വേർപാടിന്‍റെ ഞെട്ടലില്‍ നിന്ന് ആരാധകര്‍ ഇനിയും മുക്തരായിട്ടില്ല. ഇതിനിടെ ഷെയ്ന്‍ വോണ്‍ തനിക്കയച്ച അവസാന സന്ദേശത്തെക്കുറിച്ച് മനസുതുറക്കുകയാണ് വോണിന്‍റെ സഹതാരമായിരുന്ന ആദം ഗില്‍ക്രിസ്റ്റ്(Adam Gilchrist). മരണത്തിന് എട്ടു മണിക്കൂര്‍ മുമ്പാണ് വോണ്‍ തനിക്ക് അവസാനം സന്ദേശം അയച്ചതെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു.

മരണത്തിന് ഒരാഴ്ച മുമ്പ് ഞാന്‍ വോണിനോട് സംസാരിച്ചിരുന്നു. അതിനുശേഷം മരണത്തിന് എട്ട് മണിക്കൂര്‍ മുമ്പാണ് വോണില്‍ നിന്ന് ഒരു നല്ല സന്ദേശം എനിക്ക് കിട്ടിയത്. എനിക്ക് പതിവായി മെസേജ് അയക്കുന്നവരിലൊരാളാണ് വോണ്‍. അതുപോലെ ക്രിക്കറ്റ് വൃത്തങ്ങളില്‍ ഏറ്റവും അടുപ്പമുള്ളവര്‍ക്ക് മാത്രം അറിയാവുന്ന ചര്‍ച്ച് എന്ന എന്‍റെ ഇരട്ടപ്പേര് വിളിക്കുന്ന ഒരാളും വോണായിരുന്നു. എന്‍റെ പേര് തെറ്റായി ഉച്ഛരിച്ച ചെറുപ്പക്കാരനായ ഒരു ഇംഗ്ലീഷ് ആരാധകനാണ് എന്നെ എറിക് ഗില്‍ചര്‍ച്ച് എന്ന് ആദ്യം വിളിച്ചത്. അതുകൊണ്ടുതന്നെ വോണ്‍ എന്നെ എപ്പോഴും ചര്‍ച്ചി എന്നായിരുന്നു സ്നേഹത്തോടെ വിളിച്ചത്.

ചര്‍ച്ചി, റോഡ് മാര്‍ഷിന് ആദരാഞ്ജലി അര്‍പ്പിച്ചെഴുതിയ ആ കുറിപ്പ് നന്നായിരുന്നു. നന്നായി എഴുതി, എന്‍റെ കുട്ടികാലത്തെ ഹീറോകളിലൊരാളായിരുന്നു റോ‍ഡ് മാര്‍ഷെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് മനസിലാക്കിയാണ് വോണ്‍ എനിക്കാ സന്ദേശം അയച്ചത്. അതായിരുന്നു വോണില്‍ നിന്ന് എനിക്ക് ലഭിച്ച അവസാന സന്ദേശവും. അതൊരു ടെക്സ്റ്റ് മെസേജായിരുന്നു. അതൊരിക്കലും ഞാന്‍ ഡീലിറ്റ് ചെയ്യില്ല-ഗില്‍ക്രിസ്റ്റ് എബിസി ന്യൂസിനോട് പറഞ്ഞു.

ഷെയ്ന്‍ വോണിന്‍റെ മാന്ത്രിക പന്തുകള്‍ ഏറ്റവും കൂടുതല്‍ തവണ അടുത്തു നിന്ന് കണ്ടിട്ടുള്ളത് ഒരുപക്ഷെ ഗില്‍ക്രിസ്റ്റ് ആയിരിക്കും. വിക്കറ്റിന് പിന്നില്‍ ഓസീസിന്‍റെ വിശ്വസ്തനായിരുന്ന ഗില്ലിയായിരുന്നു 'ബൗളിംഗ് ഷെയ്ന്‍' എന്ന വാക്കു തന്നെ പ്രയോഗത്തിലാക്കിയത്. താന്‍ കരിയറില്‍ നേടിയ റണ്‍സോ മറ്റെന്തെങ്കിലുമോ ഒന്നും പ്രസക്തമല്ലെന്നും ഷെയ്ന്‍ വോണ്‍ പന്തെറിയുമ്പോള്‍ കീപ്പ് ചെയ്തിരുന്നു എന്നതാണ് ഏറ്റവും വലിയ കാര്യമായി താന്‍ കാണുന്നതെന്നും ഗില്ലി പറഞ്ഞു.

അത് മാത്രം എനിക്ക് അവനോട് പറയാനായില്ല, വോണിനെ അനുസ്മരിച്ച് കണ്ണീരടക്കാനാവാതെ പോണ്ടിംഗ്

വോണിന്‍റെ പന്തിലെ മാജിക് ഏറ്റവും അടുത്തുനിന്ന് കണ്ടിട്ടുള്ളത് വിക്കറ്റ് കീപ്പര്‍മാരെന്ന നിലയില്‍ ഞാനും ഇയാന്‍ ഹീലിയുമായിരിക്കും. തലയില്‍ നിന്ന് ആ വലിയ വട്ടത്തൊപ്പി വോണ്‍ ഊരുമ്പോഴേ ആരാധകര്‍ക്കറിയാം അദ്ദേഹം പന്തെറിയാന്‍ വരികയാണെന്ന്. തൊപ്പി അമ്പയര്‍ക്ക് നല്‍കി ബൗളിംഗ് എന്‍ഡിലേക്ക് നടക്കുന്ന വോണ്‍. അതിനുശേഷമാണ് ഒരു സംവിധായകനെ പോലെ തന്‍റെ ആജ്ഞക്ക് അനുസരിച്ച് വോണ്‍ ബാറ്റര്‍മാരെ താളം തുള്ളിച്ചത്.

സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെപ്പോലെ എല്ലാ കാര്യങ്ങളും ഒരുക്കിവെച്ച് ഓരോന്നായി അടുക്കിവെക്കുന്നതുപോലെ. എന്‍റെ കരിയറിലെയും വ്യക്തിജീവിതത്തിലെയും ഏറ്റവും വലിയകാര്യം ഞാനും ഷെയ്നും തമ്മിലുള്ള കീപ്പര്‍-ബൗളര്‍ ബന്ധമായിരുന്നു-ഗില്‍ക്രിസ്റ്റ് പറഞ്ഞു. നേരത്തെ വോണിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുമ്പോള്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് വിതുമ്പിയത് ആരാധകര്‍ വേദനയോടെയാണ് കണ്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഷെയ്ന്‍ വോണിനെ(52) തായ്‌ലന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവധി ആഘോഷിക്കാനും ചികിത്സക്കുമായാണാണ് വോണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം തായ്‌ലന്‍ഡിലെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പരിശോധനക്കുശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 708 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ്.

ഷെയ്ന്‍ വോണിന്‍റെ സംസ്കാര ചടങ്ങുകള്‍ ഈ മാസം 30ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നിശ്ചയിച്ചിട്ടുള്ളത്.മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും വോണിന്‍റെ സംസ്കാരം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച