
തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്‍റെ കരിയർ തകർക്കുക്കുയാണെന്ന് ശശി തരൂര്‍ പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി നടന്ന പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനെ മൂൻകൂട്ടി അറിയിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാന്‍ സന്നദ്ധത അറിയിച്ച് പിന്നീട് കെസിഎക്ക് കത്ത് നൽകുകയും ചെയ്തു. എന്നിട്ടും കെസിഎ വിജയ് ഹസാരെക്കുള്ള കേരള ടീമില്‍ സഞ്ജുവിനെ ഉൾപെടുത്തിയില്ല. അതാണിപ്പോള്‍ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ നിന്ന് സഞ്ജുവിന്‍റെ പുറത്താകലിന് കാരണമായത്.
വിജയ് ഹസാരെ: തുടക്കത്തിലെ തകര്‍ച്ചക്കുശേഷം തകര്‍ത്തടിച്ച് കര്‍ണാടക, വിദര്‍ഭക്ക് കൂറ്റന്‍ വിജയലക്ഷ്യം
വിജയ് ഹസാരെയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും(212*), ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറിയും ഏകദിനത്തില്‍ 56.66 ബാറ്റിംഗ് ശരാശരിയുമുള്ള ഒരു ബാറ്ററാണ് സഞ്ജു. അതാണിപ്പോള്‍ കെസിഎ ഭാരവാഹികളുടെ ഈഗോ കാരണം നശിപ്പിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞതിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്‍റെ സാധ്യത കൂടിയാണ് കെസിഎ തകർത്തതെന്നും ശശി തരൂര്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി കെ എല്‍ രാഹുലും റിഷഭ് പന്തുമാണ് ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലെത്തിയെങ്കിലും ഏകദിന പരമ്പരക്കുള്ള ടീമിലും സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. സമീപകാലത്ത് റിഷഭ് പന്തിന്‍റെ മോശം പ്രകടനം ഏകദിന ടീമില്‍ തിരിച്ചെത്താന്‍ സഞ്ജുവിന് അഴസരമൊരുക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന നിബന്ധന കര്‍ശനമാക്കാന്‍ തീരുമാനിച്ചതും സഞ്ജുവിന്‍റെ സാധ്യതകള്‍ ഇല്ലാതാക്കുകയായിരുന്നു.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, റിഷഭ് പന്ത്,രവീന്ദ്ര ജഡേജ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!