സിംബാബ്‌വെക്കെതിരായ ‍ഞെട്ടിക്കുന്ന തോൽവി; മിസ്ബാ ഉൾ ഹഖിനെതിരെ തുറന്നടിച്ച് ഷൊയൈബ് മാലിക്ക്

By Web TeamFirst Published Apr 24, 2021, 2:25 PM IST
Highlights

താക്കോൽ സ്ഥാനത്തിരുന്ന് തീരുമാനമെടുക്കുന്ന പരിചയസമ്പത്തില്ലാവർ പിൻമാറണം. ടീം തെരഞ്ഞെടുപ്പിൽ നായകൻ ബാബർ അസമും ചീഫ് സെലക്ടറുമാണ് തീരുമാനമെടുക്കേണ്ടത്. കളിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള രാജ്യാന്തര പരിശീലകനെയാണ് പാക്കിസ്ഥാന് ആവശ്യം.

കറാച്ചി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെയോട്  പാക്കിസ്ഥാൻ 19 റൺസിന്റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിന് പിന്നാലെ  പാക് പരിശീലകൻ മിസ്ബാ ഉൾ ഹഖിനെതിരെ തുറന്നടിച്ച് ഷൊയൈബ് മാലിക്ക്. പാക്കിസ്ഥാൻ ഏകദിന-ടി20 ടീമുകൾക്ക് കളിയെക്കുറിച്ച് നല്ല ധാരണയുള്ള പരിശീലകനെ വേണമെന്ന് മിസ്ബയുടെ പേരെടുത്ത് പറയാതെ മാലിക്ക് വിമർശിച്ചു.

താക്കോൽ സ്ഥാനത്തിരുന്ന് തീരുമാനമെടുക്കുന്ന പരിചയസമ്പത്തില്ലാവർ പിൻമാറണം. ടീം തെരഞ്ഞെടുപ്പിൽ നായകൻ ബാബർ അസമും ചീഫ് സെലക്ടറുമാണ് തീരുമാനമെടുക്കേണ്ടത്. കളിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള രാജ്യാന്തര പരിശീലകനെയാണ് പാക്കിസ്ഥാന് ആവശ്യം. അങ്ങനെയൊരാൾക്കെ യുവ നായകനെ വളർത്തിയെടുക്കാനും ടീം കളിക്കാർക്ക് കൂടുതൽ വ്യക്തത നൽകാനും കഴിയൂ-മാലിക്ക് ട്വിറ്ററിൽ വ്യക്തമാക്കി.

- Unacquainted decision makers need to take a step back; Babar & chief selector need to call the shots. In my opinion we need an international white ball coach who understands cricket inside out & grooms our captain whilst giving clarity to our players for coming time...

— Shoaib Malik 🇵🇰 (@realshoaibmalik)

ക്യാപ്റ്റനെ തീരുമാനമെടുക്കാൻ സമ്മതിക്കാതിരിക്കുകയും തന്നിഷ്ടത്തിന് കാര്യങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന ടീം മാനേജ്മെന്റുമായാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും മാലിക്ക് വ്യക്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്ത മാലിക്ക് നിലവിൽ പാക് ടീമിന് പുറത്താണ്. ടി20 ലോകകപ്പിനുള്ള പാക് ടീമിൽ മധ്യനിരയിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാലിക്ക് ഇപ്പോളും.

സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യിൽ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 99 റൺസിനാണ് ഓൾ ഔട്ടായത്. 41 റൺസെടുത്ത ക്യാപ്റ്റൻ ബാബർ അസമും 22 റൺസെടുത്ത ഡാനിഷ് അസീസും 13 റൺസെടുത്ത മുഹമ്മദ് റിസ്വാനും മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും.

click me!