രണ്ടാം സെമി ഫൈനലില്‍ പാകിസ്ഥാനും ബംഗ്ലാദേശുമാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരവും നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം തുടങ്ങാനായിട്ടില്ല.

അബുദാബി: അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ഇന്ത്യ-ശ്രീലങ്ക സെമി പോരാട്ടത്തില്‍ വില്ലനായി മഴ. ഇന്നലെ രാത്രി പെയ്ത മഴയില്‍ നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം മത്സരത്തിന്‍റെ ടോസ് പോലും ഇതുവരെ സാധ്യമായിട്ടില്ല. ഇന്ത്യൻ സമയം 10.30നായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്.

ഇന്ത്യൻ സമയം 3.30വരെ മത്സരം തുടങ്ങാനുള്ള സാധ്യത അമ്പയര്‍മാര്‍ പരിശോധിക്കും. 3.30നും മത്സരം തുടങ്ങാന്‍ സാധ്യമായില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കും. സെമി ഫൈനല്‍ മത്സരത്തിന് റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് നേടിയ ടീമാവും ഫൈനലിലെത്തുക. ഇന്ത്യയാണ് പോയന്‍റ് പട്ടികയില്‍ ഒന്നമത് എത്തിയത് എന്നതിനാല്‍ മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യ ഫൈനലിലെത്തും. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്ക രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

രണ്ടാം സെമി ഫൈനലില്‍ പാകിസ്ഥാനും ബംഗ്ലാദേശുമാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരവും നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം തുടങ്ങാനായിട്ടില്ല. ഈ മത്സരത്തിനും റിസര്‍വ് ദിനമില്ലാത്തതിനാല്‍ മത്സരം ഉപേക്ഷിച്ചാല്‍ ബംഗ്ലാദേശാകും ഫൈനലിലെത്തുക. ബംഗ്ലാദേശ് ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ ശ്രീലങ്കയെ രണ്ടാം സ്ഥാനക്കാരാക്കിയാണ് ബംഗ്ലാദേശ് ഒന്നാമന്‍മാരായി സെമിയിലെത്തിയത. ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്‍ രണ്ടാം സ്ഥാനക്കാരായിരുന്നു എന്നതിനാല്‍ പാകിസ്ഥാന്‍ ഫൈനലിലെത്താതെ പുറത്താവും.

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ അഭിഗ്യാന്‍ കുണ്ടുവാണ് ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍. ഒരു ഡബിള്‍ സെഞ്ചുറി അടക്കം 263 റണ്‍സാണ് കുണ്ടുവിന്‍റെ പേരിലുള്ളത്. 226 റണ്‍സെടുത്ത ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവന്‍ഷി റണ്‍വേട്ടയില്‍ നാലാം സ്ഥാനത്താണ്. വിക്കറ്റ് വേട്ടയില്‍ ഇന്ത്യയുടെ ദീപേഷ് ദേവേന്ദ്രൻ ആണ് ഒന്നാമത്. 10 വിക്കറ്റാണ് ദീപേഷ് വീഴ്ത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക