
ലഹോര്‍: 2021ലെ ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ വിജയം നാട്ടിലെ ജനങ്ങളെ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്ന് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ. 2021 നവംബറിൽ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ 12 മത്സരത്തിൽ പാകിസ്ഥാൻ 10 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. റിസ്വാനൊപ്പം ബാബർ അസമും അർധ സെഞ്ചുറി നേടിയപ്പോൾ പാകിസ്ഥാൻ മിന്നുന്ന വിജയമാണ് സ്വന്തമാക്കിയത്.
ലോകകപ്പ് ഏറ്റുമുട്ടലിൽ ഇന്ത്യക്കെതിരെയുള്ള പാകിസ്ഥാന്‍റെ ആദ്യ വിജയം കൂടിയായിരുന്നു അത്. 2021 ലോകകപ്പിലെ സൂപ്പർ 12 ലെ എല്ലാ മത്സരങ്ങളും ജയിച്ച് കുതിച്ച പാകിസ്ഥാന്‍ സെമിയിൽ ആരോൺ ഫിഞ്ചിന്റെ ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങുകയായിരുന്നു. എന്നാല്‍, തനിക്ക് മാതൃ രാജ്യത്ത് വലിയ സ്വീകരണമാണ് ലഭിച്ചതെന്ന് മുഹമ്മദ് റിസ്വാന്‍ പറഞ്ഞു. ഇന്ത്യക്കെതിരെ വിജയിച്ചപ്പോള്‍ മറ്റേത് മത്സരം പോലെ തന്നെയാണ് കരുതിയത്. കളി അനായാസമാണ് ജയിച്ചത്.
പക്ഷേ, പാകിസ്ഥാനിൽ വന്നപ്പോഴാണ് ആ വിജയത്തിന്‍റെ അര്‍ത്ഥം മനസിലായത്. എപ്പോൾ കടയിൽ പോയാലും അവർ പണം വാങ്ങാത്ത അവസ്ഥയാണ്. 'പോകൂ, പോകൂ. താങ്കില്‍ നിന്ന് പണം വാങ്ങില്ല എന്നാണ് അവര്‍ പറയുന്നതെന്ന് റിസ്വാൻ സ്കൈ സ്പോർട്സിനോട് പറഞ്ഞു. താങ്കള്‍ക്ക് ഇവിടെ എല്ലാം സൗജന്യമാണ്. ആ മത്സരത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള സ്‌നേഹമാണിതെന്ന് ആളുകള്‍ പറയുമെന്ന് റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു.
55 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും സഹിതം 79 റൺസുമായി റിസ്വാൻ പുറത്താകാതെ നിന്നപ്പോൾ ഇന്ത്യ ഉയര്‍ത്തിയ 152 റൺസ് വിജയലക്ഷ്യം പാകിസ്ഥാൻ അനായാസം മറികടക്കുകയായിരുന്നു. ബാബര്‍ അസം 52 പന്തില്‍ 68 റണ്‍സും നേടിയിരുന്നു. ഇരുവരും ചേര്‍ന്നുള്ള ഓപ്പണിംഗ് വിക്കറ്റിലെ 152 റണ്‍സ് സഖ്യം 17.5 ഓവറിലാണ് വിജയം പാകിസ്ഥാന്‍റെ പേരില്‍ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!