
ഹരാരെ: വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ ഉണ്ടാകുമെന്ന വിലയിരുത്തലുകള്‍ തള്ളി സിംബാബ്വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ. ഇരു ടീമുകളും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പര പലരും കരുതുന്നതിനേക്കാള്‍ ആവേശകരവും തുല്യശക്തികളുടെ പോരാട്ടവുമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. തുടര്‍ന്ന് ജൂലൈ 25, 26 തീയതികളില്‍ അതേ വേദിയില്‍ തന്നെ മറ്റ് മത്സരങ്ങളും നടക്കും.
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം സിംബാബ്വെയില്‍ എത്തിയിരിക്കുന്നത്. പുതിയ ടി20 ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിന് കീഴില്‍ അയര്‍ലന്‍ഡിനെതിരായ പരമ്പരയും, ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഇന്ത്യ കൈവിട്ടിരുന്നു. ഏകദിന പരമ്പരയും നഷ്ടമായ ഇന്ത്യ പുതിയൊരു തുടക്കത്തിനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ കരുത്ത് അംഗീകരിക്കുമ്പോഴും പരമ്പര ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്ന് റാസ അഭിപ്രായപ്പെട്ടു.
സിംബാബ്വെ അടുത്തിടെയായി വളരെ സ്ഥിരതയാര്‍ന്നതും ആവേശകരവുമായ ക്രിക്കറ്റാണ് പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ പരമ്പര വളരെ ആവേശകരമായിരിക്കുമെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇന്ത്യ പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ റാസ, തങ്ങളുടെ ടീമിലും യുവതാരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാറ്റങ്ങള്‍ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പരമ്പര ഏകപക്ഷീയമായിരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രകടനമാണ് സിംബാബ്വെ കാഴ്ചവെച്ചിട്ടുള്ളത്. ഈ വര്‍ഷമാദ്യം നടന്ന ടി20 ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചതടക്കം നിരവധി മികച്ച വിജയങ്ങള്‍ സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമെതിരെയുള്ള വിജയങ്ങളും അവരുടെ വളര്‍ച്ചയാണ് കാണിക്കുന്നത്.
2024-ല്‍ ഇന്ത്യ സിംബാബ്വെ പര്യടനം നടത്തിയപ്പോള്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. എങ്കിലും ഇത്തവണ ഇരു ടീമുകളും മികച്ച പോരാട്ടം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!