കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സീസണ്‍ 3-ന്റെ വൻ വിജയത്തിന് പിന്നിൽ അണിനിരന്ന ആരാധകർക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ നന്ദി അറിയിച്ചു. ഫൈനലിന് റെക്കോർഡ് ജനപങ്കാളിത്തവും മികച്ച സ്പോൺസർ പിന്തുണയും ലഭിച്ചതായും, ഫാൻ ലീഗ് പോലുള്ള പദ്ധതികൾ വരും വർഷങ്ങളിൽ വിപുലീകരിക്കുമെന്നും കെസിഎ വ്യക്തമാക്കി.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സീസണ്‍ 3-ന്റെ ചരിത്ര വിജയത്തിന് പിന്നില്‍ അണിനിരന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് നന്ദി അറിയിച്ച് കെസിഎ. സമാനതകളില്ലാത്ത ജനപങ്കാളിത്തമാണ് ഇത്തവണ കെസിഎല്ലിന് ലഭിച്ചത്. ഫൈനല്‍ പോരാട്ടം നേരില്‍ കാണാന്‍ 28,000-ത്തിലധികം കാണികളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മത്സരം കാണാനായി ഗാലറിയിലേക്ക് ഇരച്ചെത്തിയത് കെസിഎല്ലിനോടുള്ള ജനങ്ങളുടെ വലിയ താല്പര്യമാണ് വരച്ചുകാട്ടുന്നത്. മത്സരം അവസാനിക്കുന്നതുവരെ സ്റ്റേഡിയം നിറഞ്ഞുനിന്ന കാണികള്‍ ടൂര്‍ണമെന്റിന് നല്‍കിയ പിന്തുണക്കു കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായര്‍ നന്ദി പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ കെസിഎല്ലിന് ലഭിച്ച വലിയ സ്വീകാര്യതയുടെ നേര്‍ക്കാഴ്ചയായിരുന്നു ഇത്തവണ സ്റ്റേഡിയത്തില്‍ കണ്ട സ്‌പോണ്‍സര്‍മാരുടെ നീണ്ട നിര. ഫ്രാഞ്ചൈസികള്‍ക്കും ലീഗിനുമായി നിരവധി പുതിയ ബ്രാന്‍ഡുകളാണ് ഇത്തവണ പരസ്യങ്ങളുമായി എത്തിയത്. ടൂര്‍ണമെന്റിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് അടുത്ത സീസണിലേക്കായി പുതിയ സ്‌പോണ്‍സര്‍മാര്‍ കെസിഎയെ സമീപിച്ചു തുടങ്ങിയതും ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിക്കാന്‍ കെ.സി.എല്ലിന് കഴിഞ്ഞുവെന്നതിന്റെ തെളിവാണെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാര്‍ പറഞ്ഞു.
മൂന്നാം സീസണിന് മുന്നോടിയായി കെസിഎ വിഭാവനം ചെയ്ത 'കെസിഎല്‍ ഫാന്‍ ലീഗ്' വന്‍ വിജയമായിരുന്നു. ഡൊമസ്റ്റിക് ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെയും പ്രാദേശിക താരങ്ങളെയും ആരാധകരെയും കോര്‍ത്തിണക്കി അവര്‍ക്ക് മികച്ചൊരു ക്രിക്കറ്റ് അനുഭവം സമ്മാനിക്കാനും, ഫാന്‍ ലീഗ് വിജയികളെ നേരിട്ട് സ്റ്റേഡിയത്തില്‍ എത്തിക്കാനും ഇതിലൂടെ സാധിച്ചത് സീസണ്‍ 3-ന്റെ വിജയത്തിന് വലിയ പങ്കുവഹിച്ചു.
വരും വര്‍ഷങ്ങളില്‍ ഫാന്‍ ലീഗ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിപുലീകരിച്ച്, സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കൂടുതല്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ആരാധകര്‍ക്കും അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കെസിഎല്‍ ആവേശം നേരിട്ടനുഭവിക്കാന്‍ അവസരമൊരുക്കും.
ടൂര്‍ണമെന്റിന്റെ പ്രചാരണാര്‍ത്ഥം ഒരുക്കിയ മോഹന്‍ലാലും സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം വലിയ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഫൈനല്‍ മത്സരം കാണാന്‍ സഞ്ജു സാംസണ്‍ നേരിട്ടെത്തിയത് ആരാധകര്‍ക്ക് ഇരട്ടി മധുരമായി.

