
മുംബൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ട. ഞായറാഴ്ച സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകന്‍ പലേഷ മുച്ചലിന്‍റെയും വിവാഹം നടക്കേണ്ട ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനിടെയാണ് ശ്രീനിവാസ് മന്ദാനയെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിവാഹം മാറ്റിവെച്ചിരുന്നു.
ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ശ്രീനിവാസ് മന്ദാനയെ ആശുപപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ആന്‍ജിയോഗ്രാഫിയില്‍ ഹൃദയധമനികളില്‍ ബ്ലോക്കുകളൊന്നും കണ്ടെത്താനായിരുന്നില്ല. അപകടനില തരണം ചെയ്തതിനെതുടര്‍ന്നാണ് ഇന്ന് രാവിലെയോടെ ശ്രീനിവാസ് മന്ദാനയെ ഡിസ്ചാര്‍ജ് ചെയ്തതതെന്ന് കുടുംബത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്തു. ശ്രീനിവാസ് മന്ദാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരനായ പലാഷ് മുച്ചലിനെ വൈറല്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. എന്നാല്‍ പലാഷിനെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.
വിവാഹം എപ്പോള്‍ ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ടെങ്കിലും സ്മൃതി-പലാഷ് വിവാഹത്തെക്കുറിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പലാഷ് മറ്റൊരു യുവതിയുമായി നടത്തിയ ചാറ്റെന്ന രീതിയില്‍ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇതിനെക്കുറിച്ചും ഇരുകുടുംബങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. പലാഷിന്‍റെ വഴിവിട്ട ബന്ധമാണ് വിവാഹം മുടങ്ങാന്‍ യഥാര്‍ത്ഥത്തില്‍ കാരണമായെന്ന രീതിയിലാണ് യുവതിയുമായുള്ള ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ പ്രചരിച്ചത്.
മേരി ഡി കോസ്റ്റയെന്ന യുവതിയാണ് പലാഷുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇത് പലാഷുമായി സംസാരിച്ചതിന്‍റെ തന്നെയാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഇരു കുടുംബങ്ങളും ഇതുവരെ പ്രതകിരിച്ചിട്ടുമില്ല. യുവതിയെ മാരിയറ്റ് ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്താന്‍ ക്ഷണിക്കുന്നതും സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പലാഷിന്‍റെ മറുപടികളുമാണ് വാട്സാപ്പ് ചാറ്റിലുള്ളത്.
വിവാഹം മാറ്റിവെച്ചതിന് പിന്നാലെ സ്മൃതി മന്ദാന തന്‍റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ഡീലിറ്റ് ചെയ്തിരുന്നു. പലാഷ് മുച്ചല്‍ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് പ്രപ്പോസ് ചെയ്യുന്ന വീഡിയോ അടക്കം സ്മൃതി ഡീലിറ്റ് ചെയ്തിരുന്നു. സ്മൃതിക്ക് പുറമെ ഇന്ത്യൻ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയിരുന്നു. അതേസമയം, പലാഷ് മുച്ചലിന്‍റെ സമൂഹമാധ്യമങ്ങളില്‍ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്. 2019ലാണ് സ്മൃതിയും പലാഷും തമ്മില്‍ പ്രണയത്തിലായത്. 2024 വരെ ഇരുവരും സ്വകാര്യമായി സൂക്ഷിച്ച പ്രണയകഥ കഴിഞ്ഞ വര്‍ഷമാണ് പരസ്യമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക