ബൗളിംഗിലും ദക്ഷിണാഫ്രിക്കന്‍ ആധിപത്യം! രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ തോല്‍വി, പരമ്പരയില്‍ ഒപ്പത്തിനൊപ്പം

Published : Aug 12, 2025, 06:44 PM ISTUpdated : Aug 12, 2025, 06:45 PM IST
South Africa

Synopsis

രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ 53 റണ്‍സിന് തകര്‍ത്തു.

ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം. ഡാര്‍വിന്‍, മറാര ക്രിക്കറ്റ് ഗ്രൗണ്ടില്‍ 53 റണ്‍സിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. ഡിവാള്‍ഡ് ബ്രേവിസിന്റെ (56 പന്തില്‍ പുറത്താവാതെ 125) സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 17.4 ഓവറില്‍ 165 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ക്വേന മഫാക്ക, കോര്‍ബിന്‍ ബോഷ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. 50 റണ്‍സ് നേടിയ ഡിവാള്‍ഡ് ബ്രേവിസാണ് ടോപ് സ്‌കോറര്‍. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1ന് ഒപ്പമെത്തി.

ഓസ്‌ട്രേലിയയുടെ തുടക്കം ഒട്ടും നന്നായില്ല. 29 റണ്‍സിനിടെ അവര്‍ക്ക് ട്രാവിസ് ഹെഡ് (5), കാമറൂണ്‍ ഗ്രീന്‍ (9) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് ഡേവിഡ് - മിച്ചല്‍ മാര്‍ഷ് (22) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മാര്‍ഷിനെ പുറത്താക്കി ബോഷ്, ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇതിനിടെ ഡേവിഡ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് താരം അര്‍ധ സെഞ്ചുറി നേടുന്നത്. എന്നാല്‍ ഉടനെ പുറത്താവുകയും ചെയ്തു. റബാദയ്ക്കായിരുന്നു വിക്കറ്റ്. 24 പന്തുകള്‍ നേരിട്ട ഡേവിഡ് നാല് വീതം സിക്‌സും ഫോറും നേടി.

 

 

പിന്നീട് ആര്‍ക്കും തിളങ്ങാനായില്ല. അലക്‌സ് ക്യാരിയാണ് (26) അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (16), മിച്ചല്‍ ഓവന്‍ (8), ബെന്‍ ഡ്വാര്‍ഷ്വിസ് (12), സീന്‍ അബോട്ട് (1), ആഡം സാംപ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (0) പുറത്താവാതെ നിന്നു.

നേരത്തെ, ദക്ഷിണാഫ്രിക്കയ്ക്കും മോശം തുടക്കമായിരുന്നു. 57 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. റാന്‍ റിക്കിള്‍ട്ടണ്‍ (14) ആദ്യം മടങ്ങി. ബെന്‍ ഡ്വാര്‍ഷ്വിസിന്റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ച്. പിന്നാലെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും പവലിയനില്‍ തിരിച്ചെത്തി. 18 റണ്‍സെടുത്ത താരത്തെ ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്താക്കി. ലുവാന്‍ േ്രഡ പ്രിട്ടോറ്യൂസിന് 10 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാവുകയായിരുന്നു താരം. പിന്നീട് ബ്രേവിസ് - ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (31) സഖ്യം 126 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. സ്റ്റബ്‌സ് പിന്തുണ നല്‍കുക മാത്രമാണ് ചെയ്തത്. 42 പന്തുകളില്‍ നിന്ന് ബ്രേവിസ് സെഞ്ചുറി പൂര്‍ത്തിയാക്കി.

എന്നാല്‍ മൂന്ന് വിക്കറ്റുകള്‍ ദക്ഷിണാഫ്രിയ്ക്ക് വേഗത്തില്‍ നഷ്ടമായി. സ്റ്റബ്‌സ് 17-ാം ഓവറില്‍ ആഡം സാംപയ്ക്ക് നല്‍കി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ റാസി വാന്‍ ഡര്‍ ഡസ്സന്‍ (5) ഡ്വാര്‍ഷ്വിസിന്റെ പന്തില്‍ സീന്‍ അബോട്ടിന് ക്യാച്ച് നല്‍കി. മൂന്ന് പന്തുകള്‍ മാത്രം നേരിട്ട് കോര്‍ബിന്‍ ബോഷ് (0) 19-ാം ഓവറില്‍ ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ ബൗള്‍ഡായി. കഗിസോ റബാദ (3) പുറത്താവാതെ നിന്നു. ഒന്നാകെ 56 പന്തുകള്‍ നേരിട്ട ബ്രേവിസ് എട്ട് സിക്‌സും 12 ഫോറും നേടി. 22കാരന്റെ കന്നി ടി20 സെഞ്ചുറിയാണിത്.

ഓസീസിന് വേണ്ടി ബെന്‍ ഡ്വാര്‍ഷ്വിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. സെനുരന്‍ മുത്തുസാമി, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ പുറത്തായി. റാസി വാന്‍ ഡര്‍ ഡസ്സന്‍, ക്വാബയോംസി പീറ്റര്‍ എന്നിവര്‍ ടീമിലെത്തി. ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തി. അലക്‌സ് ക്യാരി, സീന്‍ അബോട്ട് എന്നിവര്‍ ടീമിലെത്തി. ജോഷ് ഇന്‍ഗ്ലിസ്, നതാന്‍ എല്ലിസ് എന്നിവര്‍ പുറത്തായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൂച്ച് ബിഹാർ ട്രോഫി: മാനവ് കൃഷ്ണയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി, ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി
'ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്‍റെ കാര്യം തീരുമാനമായി', തുറന്നു പറഞ്ഞ് അശ്വിന്‍