
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 30 റണ്‍സിന്‍റെ നാണംകെട്ട തോല്‍വി. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ ഔട്ടായി. 31 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സുന്ദറിന് പുറമെ 26 റണ്‍സെടുത്ത അക്സര്‍ പട്ടേലും 18 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 13 റണ്‍സെടുത്ത ധ്രുവ് ജുറെലും മാത്രമാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നത്.
ദക്ഷിണാഫ്രിക്കക്കായി സൈമണ്‍ ഹാര്‍മർ നാലു വിക്കറ്റെടുത്തപ്പോള്‍ കേശവ് മഹാരാജും മാര്‍ക്കോ യാന്‍സനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്സിനിടെ പരിക്കേറ്റ് പുറത്തായ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഇന്ത്യുടെ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗിന് ഇറങ്ങിയില്ല. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് ഗുവാഹത്തിയില്‍ തുടങ്ങും.
15 വര്‍ഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് ജയിക്കുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ 13 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം തോല്‍ക്കുന്നത്. ഗംഭീര്‍ പരിശീലകനായശേഷം നാട്ടില്‍ കളിച്ച ആറ് ടെസ്റ്റില്‍ ഇന്ത്യയുടെ നാലാം തോല്‍വിയാണിത്. മത്സരത്തില്‍ രണ്ട് ഇന്നിംഗ്സിലുമായി 8 വിക്കറ്റെടുത്ത സൈമണ്‍ ഹാര്‍മറാണ് കളിയിലെ താരം. സ്കോര്‍ ദക്ഷിണാഫ്രിക്ക 159, 153, ഇന്ത്യ 189, 93/9. 15
124 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കം മുതല്‍ അടിതെറ്റി. അസാധാരണ ബൗണ്‍സ് കൊണ്ട് ഇന്ത്യൻ ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ച യാന്‍സന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ ജയ്സ്വാളിനെ മടക്കി. ജയ്സ്വാളിനെ വിക്കറ്റിന് പിന്നില്‍ വെരിയെന്നെയുടെ കൈകളിലെത്തിച്ചാണ് യാന്‍സന്‍ ഇന്ത്യയെ ഞെട്ടിച്ചത്. തന്‍റെ രണ്ടാം ഓവറില്‍ അസാധാരണമായി കുത്തിയുയര്‍ന്ന പന്തില്‍ കെ എല്‍ രാഹുലിനെ കൂടി വെരിയെന്നെയുടെ കൈകളിലേക്ക് പറഞ്ഞയച്ച യാന്‍സന്‍ ഇന്ത്യയെ തുടക്കത്തിലെ സമ്മര്‍ദ്ദത്തലാക്കി. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ബാറ്റിംഗിനില്ലാത്തതിനാല്‍ രാഹുല്‍ പുറത്തായതോടെ ധ്രുവ് ജുറെലാണ് നാലാം നമ്പറില്‍ ക്രീസിലെത്തിയത്. ജുറെലും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 10 റണ്‍സിലെത്തിച്ച് ആദ്യ സെഷന്‍ അവസാനിപ്പിച്ചു.
ലഞ്ചിനുശേഷം സൈമണ്‍ ഹാര്‍മറുടെ പന്തില്‍ സിക്സിന് ശ്രമിച്ച ധ്രുവ് ജുറെലിനെ(13) കോര്‍ബിന്‍ ബോഷ് ബൗണ്ടറിയില്‍ പിടികൂടിയപ്പോൾ തുടക്കം മുതല്‍ സ്പിന്നിനെതിരെ പതറിയ റിഷഭ് പന്ത്(2) ഒടുവില്‍ സൈമൺ ഹാര്‍മര്‍ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് 26 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ജഡേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഹാര്‍മര്‍ പ്രതീക്ഷ തകര്‍ത്തു. പിന്നാലെ പൊരുതി നിന്ന സുന്ദറെ(31) മാര്‍ക്രം വീഴത്തിയതോടെ ഇന്ത്യ തോൽവി മുനമ്പിലായി. കുല്‍ദീപിനെ(1) ഹാര്‍മര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ കേശവ് മഹാരാജിനെതിരെ തുടര്‍ച്ചയായി സിക്സുകള്‍ പറത്തി അക്സര്‍ പട്ടേല്‍ പ്രതീക്ഷ നല്‍കിയെങ്കിലും മൂന്നാം സിക്സിനുള്ള ശ്രമം ബാവുമയുടെ കൈകളില്‍ അവസാനിച്ചു. പിന്നീടെല്ലാം പെട്ടെന്ന് കഴിഞ്ഞു. മുഹമ്മദ് സിറാജിനെ സ്ലിപ്പില്‍ മാര്‍ക്രത്തിന്‍റെ കൈകളിലെത്തിച്ച് മാഹാരാജ് ഇന്ത്യൻ പതനം പൂര്‍ത്തിയാക്കി. ജസ്പ്രീത് ബുമ്ര റണ്ണെടുക്കാതെ പുറത്താകാതെ നിന്നു.
നേരത്തെ 93-7 എന്ന സ്കോറില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 153 റൺസിന് ഓള്‍ ഔട്ടാവുകയായിരുന്നു. 55 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ടെംബാ ബാവുമ മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. എട്ടാം വിക്കറ്റില്‍ ബാവുമക്കൊപ്പം പിടിച്ചു നിന്ന കോര്‍ബിന്‍ ബോഷ് 25 റണ്‍സെടുത്ത് ഇന്ത്യക്ക് ഭീഷണിയായെങ്കിലും ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട് തകര്‍ത്തതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!