സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കക്ക് എതിരാളിയായി; സൂപ്പര്‍ എട്ടില്‍ സമ്പൂര്‍ണ പരാജയത്തോടെ സിംബാബ്‌വെക്ക് മടക്കം

Published : Mar 01, 2026, 08:35 PM IST
South Africa

Synopsis

ട്വന്റി20 ലോകകപ്പില്‍ സിംബാബ്വെയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍ പ്രവേശിച്ചു. സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് മികവ് സിംബാബ്വെയെ തുണച്ചില്ലെങ്കിലും, പ്രോട്ടീസ് പട സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടും. 

ദില്ലി: ട്വന്റി20 ലോകകപ്പിലെ തകര്‍പ്പന്‍ കുതിപ്പ് തുടരുന്ന ദക്ഷിണാഫ്രിക്ക സെമിഫൈനലില്‍ പ്രവേശിച്ചു. സിംബാബ്വെയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന പ്രോട്ടീസ് പട സെമിയില്‍ കടന്നത്. സെമിയില്‍ ന്യൂസിലന്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളി. നാലിനാണ് മത്സരരം. സിംബാബ്വെ നായകന്‍ സിക്കന്ദര്‍ റാസ ബാറ്റിംഗിലും ബൗളിംഗിലും മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ അത് മതിയാകുമായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെയും ഓസ്ട്രേലിയയെയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ സിംബാബ്വെയ്ക്ക് സൂപ്പര്‍ 8 ഘട്ടം കടുത്ത തിരിച്ചടിയായി. കളിച്ച എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടാണ് അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങുന്നത്.

ബാറ്റിംഗില്‍ റാസയുടെ വെടിക്കെട്ട്

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്വെയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. തദിവനാഷെ മരുമാനി (7), ബ്രയാന്‍ ബെന്നറ്റ് (15) എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ സമ്മര്‍ദ്ദത്തിലായ ടീമിനെ സിക്കന്ദര്‍ റാസയാണ് കരകയറ്റിയത്. വെറും 29 പന്തുകളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി തികച്ച റാസ, 43 പന്തില്‍ 73 റണ്‍സ് അടിച്ചുകൂട്ടി. 8 ഫോറുകളും 4 സിക്‌സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. ദക്ഷിണാഫ്രിക്കയ്ക്കായി ക്വേന മഫാക മികച്ച ബൗളിംഗ് കാഴ്ചവെച്ചു (4 ഓവറില്‍ 21 റണ്‍സിന് 2 വിക്കറ്റ്). റാസ പുറത്തായ ശേഷം ക്ലൈവ് മദാന്‍ഡെയുടെ (പുറത്താകാതെ 26) ബാറ്റിംഗ് കരുത്തില്‍ സിംബാബ്വെ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു.

ബൗളിംഗിലും തിളങ്ങി റാസ

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തില്‍ തന്നെ റാസ വിറപ്പിച്ചു. ക്വിന്റണ്‍ ഡി കോക്കിനെ പൂജ്യത്തിനും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനെ 2 റണ്‍സിനും പുറത്താക്കിയ റാസ, ദക്ഷിണാഫ്രിക്കയെ 14/2 എന്ന നിലയിലേക്ക് തള്ളിയിട്ടു. അപകടകാരിയായ ഡെവാള്‍ഡ് ബ്രെവിസിനെയും (18 പന്തില്‍ 42) റാസ തന്നെ പുറത്താക്കി. 4 ഓവറില്‍ 29 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് റാസ വീഴ്ത്തിയത്.

എന്നാല്‍ മറ്റ് സിംബാബ്വെ ബൗളര്‍മാര്‍ക്ക് ഈ സമ്മര്‍ദ്ദം നിലനിര്‍ത്താനായില്ല. ട്രിസ്റ്റന്‍ സ്റ്റബ്‌സും (പുറത്താകാതെ 21) ജോര്‍ജ്ജ് ലിന്‍ഡെയും (പുറത്താകാതെ 30) ചേര്‍ന്ന് ആറാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 53 റണ്‍സിന്റെ കൂട്ടുകെട്ട് 13 പന്തുകള്‍ ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യന്‍ താരത്തിന് നാണക്കേടിന്റെ റെക്കോഡ്; ഇനി ഭുവനേശ്വര്‍ കുമാറിനൊപ്പം, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളര്‍
ഈഡനില്‍ ടോസ് ജയിച്ച് ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ മാറ്റം; സഞ്ജു സാംസണ്‍ തുടരും, ടീമില്‍ മാറ്റമില്ല