
കേപ് ടൗണ്‍: വിരാട് കോലിയുടെ (Virat Kohli) നായകത്വത്തില്‍ കളിക്കുന്നത് എപ്പോഴും അവിസ്മരണീയമെന്ന് ഇന്ത്യന്‍ (Team India) പേസർ ജസ്‍പ്രീത് ബുമ്ര (Jasprit Bumrah). ടീമിലേക്ക് കൂടുതല്‍ ഊർജമെത്തിക്കാന്‍ കോലിയുടെ ക്യാപ്റ്റന്‍സിക്കാകുന്നു എന്നാണ് ബുമ്രയുടെ പ്രശംസ. കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ (South Africa vs India 3rd Test) ആദ്യ ഇന്നിംഗ്‍സില്‍ അഞ്ച് വിക്കറ്റ് പ്രകടനം കുറിച്ചതിന് പിന്നാലെയാണ് ബുമ്രയുടെ പ്രതികരണം.
'ഞാന്‍ ടെസ്റ്റ് കരിയറില്‍ അരങ്ങേറ്റം കുറിച്ചത് വിരാട് കോലിക്ക് കീഴിലാണ്. കോലിക്ക് കീഴില്‍ കളിക്കുക എപ്പോഴും അവിസ്മരണീയമാണ്. ഞങ്ങളെ പിന്തുണയ്ക്കാന്‍ കോലി എപ്പോഴുമുണ്ടാകും. കൂടാതെ ബൌളർമാർക്ക് ഏറെ പ്രചോദനം നല്‍കുകയും ചെയ്യും. ടീമിലേക്ക് ഏറെ ഊർജമെത്തിക്കാന്‍ കോലിക്ക് കഴിയും. ടെസ്റ്റ് കരിയറിന് തുടക്കമിട്ടത് കേപ് ടൗണിലാണ് എന്നതും അവിടെ തിരിച്ചെത്താന്‍ കഴിഞ്ഞതും സന്തോഷം നല്‍കുന്നു. വ്യക്തിഗത പ്രകടനം സന്തോഷം നല്‍കുമെങ്കിലും ടീമില്‍ ഇംപാക്ട് സൃഷ്ടിക്കുന്ന മികവാണ് കൂടുതല്‍ സംതൃപ്തി നല്‍കുക' എന്നും ബുമ്ര വ്യക്തമാക്കി.
'ചില ദിവസങ്ങളില്‍ എനിക്ക് വിക്കറ്റ് കിട്ടും. മറ്റ് ചില ദിവസങ്ങളില്‍ മറ്റ് താരങ്ങള്‍ക്കും. ടീം എന്ന നിലയില്‍ പ്രകടനം കാഴ്ചവെക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. പുറത്തെ ബഹളങ്ങളെ അധികം ബഹുമാനിക്കുന്നില്ല. രണ്ടാം ടെസ്റ്റിനിടെ സിറാജിന് പരിക്കേറ്റിരുന്നു. എന്നാല്‍ കേപ് ടൗണില്‍ എല്ലാവരും സന്തുഷ്ടരാണ്. എല്ലാവരും മികച്ച പ്രകടനം പുറത്തെടുക്കണം. മികച്ച കൂട്ടുകെട്ടുകളുണ്ടാകണം. വിക്കറ്റിനെ പെട്ടെന്ന് മനസിലാക്കുകയും അതിനനുസരിച്ച് പന്തെറിയുകയും വേണം' എന്നും ബുമ്ര കൂട്ടിച്ചേർത്തു.
കേപ് ടൗണില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്കിപ്പോള്‍ 70 റണ്‍സിന്‍റെ ലീഡായി. ചേതേശ്വര്‍ പൂജാര (9), വിരാട് കോലി (14) എന്നിവരാണ് ക്രീസില്‍. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 210ന് അവസാനിച്ചിരുന്നു. ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റെടുത്തു. 13 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഇതോടെ സന്ദര്‍ശകര്‍ നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 223ന് അവസാനിച്ചിരുന്നു.
SA vs IND : സ്റ്റംപ് വായുവില്‍ കറങ്ങി; മാര്‍കോ ജാന്‍സനെതിരെ ജസ്പ്രിത് ബുമ്രയുടെ പ്രതികാരം- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!