വാർഷിക പ്രതിഫലം വെട്ടിക്കുറച്ചു; വിരമിക്കല്‍ ഭീഷണിയുമായി ലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍- റിപ്പോര്‍ട്ട്

By Web TeamFirst Published May 18, 2021, 11:34 AM IST
Highlights

ദിമുത് കരുണ രത്ന മാത്രമാണ് ഉയർന്ന അടിസ്ഥാന പ്രതിഫലമായ ഒരു ലക്ഷം ഡോളർ കിട്ടുന്ന ഗ്രൂപ്പില്‍ വരുന്നത്. മുതിർന്ന താരങ്ങളായ ഏഞ്ചലോ മാത്യൂസും ദിനേശ് ചാന്ദിമലിനും ഈ ഗ്രൂപ്പില്‍ ഇടംപിടിക്കാൻ കഴിഞ്ഞില്ല. 

കൊളംബോ: വാർഷിക പ്രതിഫലം വെട്ടിക്കുറച്ചതിന്‍റെ പേരില്‍ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങള്‍ കടുത്ത പ്രതിഷേധത്തില്‍. കളിക്കാർ കൂട്ടത്തോടെ വിരമിക്കല്‍ ഭീഷണി മുഴക്കിയെന്നാണ് ദ് സണ്‍ഡേ ടൈംസിന്‍റെ റിപ്പോർട്ട്. വാർഷിക കരാറിനായി ഏർപ്പെടുത്തിയ പുതിയ ഗ്രേഡിംഗ് സിസ്റ്റം എന്തടിസ്ഥാനത്തിലാണെന്നും താരങ്ങള്‍ ചോദിക്കുന്നു.

മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കായി ബംഗ്ലാദേശിലാണ് ശ്രീലങ്കൻ താരങ്ങള്‍ ഇപ്പോഴുള്ളത്. അതിനിടയിലാണ് കളിക്കാരും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും തമ്മില്‍ കടുത്ത ഭിന്നതയിലാണെന്ന വാർത്തകള്‍ പുറത്തുവരുന്നത്. കഴിഞ്ഞയാഴ്ചയാണ് 30 താരങ്ങളെ ഉള്‍പ്പെടുത്തി വാർഷിക കരാർ പുതുക്കാൻ തീരുമാനിച്ചത്. 

കൊവിഡ് ഏല്‍പ്പിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ എല്ലാവരുടേയും പ്രതിഫല തുക 35% കുറച്ചിരുന്നു. ഇതോടൊപ്പം തന്നെ പുതിയതായി ഏർപ്പെടുത്തിയ ഗ്രേഡിംഗ് സിസ്റ്റവും താരങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. നാല് ഗ്രൂപ്പായിട്ടാണ് കളിക്കാരെ തിരിച്ചിരിക്കുന്നത്. ദിമുത് കരുണ രത്ന മാത്രമാണ് ഉയർന്ന അടിസ്ഥാന പ്രതിഫലമായ ഒരു ലക്ഷം ഡോളർ കിട്ടുന്ന ഗ്രൂപ്പില്‍ വരുന്നത്. മുതിർന്ന താരങ്ങളായ ഏഞ്ചലോ മാത്യൂസിനും ദിനേശ് ചാന്ദിമലിനും ഈ ഗ്രൂപ്പില്‍ ഇടംപിടിക്കാൻ കഴിഞ്ഞില്ല. 

മിക്ക താരങ്ങളും പ്രതീക്ഷിച്ചതിലും താഴെയുള്ള ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ പ്രകടനത്തിന്‍റെയും ഫിറ്റ്നസിന്‍റെയും നേതൃമികവിന്‍റെയും അച്ചടക്കത്തിന്‍റേയും അടിസ്ഥാനത്തിലാണ് ഇതെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർ‍ഡ് വാദിക്കുന്നു. ഗ്രേഡിംഗിന്‍റെ അടിസ്ഥാനം എന്താണെന്ന് ബോ‍ർഡ് കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് കളിക്കാരുടെ ആവശ്യം. ഇതുവരെ വാർഷിക കരാർ പുതുക്കാനും ഇവ‍ർ തയ്യാറായിട്ടില്ല. 

കളിക്കാരുമായി ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും കരാറില്‍ മാറ്റം വരുത്തില്ലെന്നുമാണ് ബോ‍ർഡിന്‍റെ പ്രതികരണം. ഇപ്പോഴത്തെ തർക്കം ബംഗ്ലാദേശിനെതിരായ പരമ്പരയെ ബാധിക്കുമോയെന്ന ആശങ്കയും ശക്തമാണ്. 23നാണ് ആദ്യ മത്സരം. 

അത് വെറും ഗോളല്ല; അപൂര്‍വ നേട്ടങ്ങളിലേക്ക് അലിസണ്‍ തൊടുത്ത ഹെഡര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!