'ക്യാപ്റ്റൻ സംസാരിക്കേണ്ടത് ഇങ്ങനെയല്ല', സഞ്ജുവിനെ ഉള്‍പ്പെടുത്താൻ ശ്രേയസ് പറഞ്ഞ ന്യായീകരണത്തിനെതിരെ ശ്രീകാന്ത്

Published : Jul 13, 2026, 02:04 PM IST
India T20I Skipper Shreyas Iyer

Synopsis

കളിക്കാർ തിളങ്ങുന്നില്ലെന്ന് പറയാൻ നിങ്ങളുടെ പ്രകടനം എന്താണ്? വൈഭവ് സൂര്യവംശി എന്ത് തെറ്റാണ് ചെയ്തത്? ഇങ്ങനെയാണോ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതെന്നും ശ്രീകാന്ത് ചോദിച്ചു.

ചെന്നൈ: ഇംഗ്ലണ്ട് പര്യടനത്തിലെ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ടീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. 15 കാരൻ വൈഭവ് സൂര്യവംശിയെ ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിൽ നിന്ന് ഒഴുവാക്കിയതിനെയും, അതിനെ ന്യായീകരിച്ച് ശ്രേയസ് അയ്യർ നടത്തിയ പ്രതികരണത്തെയുമാണ് ശ്രീകാന്ത് ശക്തമായി വിമർശിച്ചത്. ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിന് മുമ്പ് ടോസ് സമയത്ത് 'ടീമിന്റെ ഭാവിക്ക് ഏറ്റവും അനുയോജ്യമായത് പരീക്ഷിക്കാനാണ് വൈഭവിനെ മാറ്റി സഞ്ജുവിനെ ഉൾപ്പെടുത്തിയത്' എന്ന് ശ്രേയസ് പറഞ്ഞിരുന്നു. എന്നാൽ ഈ മത്സരത്തിൽ ഇന്ത്യ 56 റൺസിന് തോൽക്കുകയും പരമ്പര 0-4 ന് ഇംഗ്ലണ്ട് തൂത്തുവാാരുകയും ചെയ്തു. ശ്രേയസിന്‍റെ ഈ അഭിമുഖം തന്നെ ഏറെ അസ്വസ്ഥനാക്കിയെന്ന് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.

ടോസിന് ശേഷമുള്ള ശ്രേയസിന്‍റെ ആ വാക്കുകള്‍ എന്നെ ഒരുപാട് വിഷമിപ്പിച്ചു. ഒരു ക്യാപ്റ്റൻ സംസാരിക്കേണ്ട രീതി ഇതല്ല. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് കളിക്കാരെ മാറ്റുന്നതെങ്കിൽ അതേ മാനദണ്ഡം കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ബാധകമാക്കണം. കളിക്കാർ തിളങ്ങുന്നില്ലെന്ന് പറയാൻ നിങ്ങളുടെ പ്രകടനം എന്താണ്? വൈഭവ് സൂര്യവംശി എന്ത് തെറ്റാണ് ചെയ്തത്? ഇങ്ങനെയാണോ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതെന്നും ശ്രീകാന്ത് ചോദിച്ചു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 776 റൺസ് അടിച്ചുകൂട്ടി ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ് ജേതാവായതോടെയാണ് വൈഭവ് ഇന്ത്യൻ ടീമിലെത്തുന്നത്. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളിൽ കളിച്ചെങ്കിലും 14, 13, 15 എന്നിങ്ങനെ റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ജോഫ്ര ആർച്ചറുടെ വേഗതയ്ക്ക് മുന്നിലാണ് താരം രണ്ടുതവണയും വീണത്.

1989-ൽ പാകിസ്ഥാൻ പര്യടനത്തിൽ താൻ ക്യാപ്റ്റനായിരിക്കെ 16-ാം വയസിൽ സച്ചിൻ ടെൻഡുൽക്കർ അരങ്ങേറ്റം കുറിച്ച സംഭവം ഓർമ്മിപ്പിച്ചാണ് ശ്രീകാന്ത് വൈഭവിനെ പിന്തുണച്ചത്. സഞ്ജുവാണ് മികച്ചതെന്ന് തോന്നിയിരുന്നെങ്കിൽ എന്തുകൊണ്ട് ആദ്യമേ കളിപ്പിച്ചില്ല?, വൈഭവിനെ കൊണ്ടുവന്ന് പെട്ടെന്ന് മാറ്റിയത് എന്തിനാണ്?, അവന്‍റെ ആത്മവിശ്വാസം തകർക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. സച്ചിൻ 16-ാം വയസിൽ അരങ്ങേറിയപ്പോൾ ഞാൻ അവനോട് പറഞ്ഞിരുന്നു, ഈ പര്യടനത്തിൽ നിന്നെ ടീമിൽ നിന്ന് മാറ്റില്ല, പേടിക്കാത കളിക്കൂ എന്ന്. അത്തരമൊരു ആത്മവിശ്വാസം വൈഭവിന് നൽകാൻ ഗംഭീറിനും ശ്രേയസിനും സാധിക്കാത്തത് കഷ്ടമാണെന്നും ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിലെ അസ്ഥിരത വ്യക്തമാക്കുന്നതാണ് നിലവിലെ സെലക്ഷൻ രീതികളെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷവും സഞ്ജു സാംസണെ മൂന്ന് മത്സരങ്ങൾക്ക് ശേഷം മാറ്റിനിർത്തിയിരുന്നു. അവസാന മത്സരത്തിൽ സഞ്ജു 14 പന്തിൽ 27 റൺസെടുത്തു. എന്നാൽ, ഈ മാസം അവസാനം നടക്കാനിരിക്കുന്ന സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് സഞ്ജുവിനെ പൂർണ്ണമായി ഒഴിവാക്കി. പ്രഭ്സിമ്രാൻ സിങ്ങിനെയാണ് റിസർവ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വൈഭവ് സൂര്യവംശി സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. അയർലൻഡിനോട് 0-2 നും ഇംഗ്ലണ്ടിനോട് 0-4 നും തോറ്റ് ഒരൊറ്റ വിജയം പോലുമില്ലാതെയാണ് ഇന്ത്യൻ സംഘം ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

18 വർഷം, 5 കിരീടങ്ങൾ; ഒടുവിൽ ആ നിർണായക തീരുമാനമെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്, സ്റ്റീഫൻ ഫ്ലെമിങ് പരിശീലക സ്ഥാനമൊഴിഞ്ഞു
ആഷസിന് മുൻപ് നിർണായക തീരുമാനമെടുക്കാൻ ഇംഗ്ലണ്ട്, ടെസ്റ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി മക്കല്ലത്തിന് പകരമെത്തുക രാഹുൽ ദ്രാവിഡ്?