
ന്യൂചണ്ഡീഗഢ്: ഐപിഎൽ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ അടിച്ചുതകർത്ത രാജസ്ഥാൻ റോയൽസിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ഹൈദരാബാദ് ബൗളർമാരെ തല്ലിപ്പറത്തി 29 പന്തിൽ 12 സിക്സറുകളും 5 ഫോറുകളുമടക്കം 97 റൺസാണ് വൈഭവ് എലിമിനേറ്ററില്‍ അടിച്ചുകൂട്ടിയത്. വൈഭവിന്‍റെ തീപ്പൊരി പ്രകടനത്തിന്‍റെ കരുത്തില്‍ രാജസ്ഥാൻ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്തിനെ നേരിടാന്‍ യോഗ്യത നേടുകയും ചെയ്തു.
വൈഭവിന്‍റെ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ, 2025-ൽ ജിദ്ദയിൽ നടന്ന ഐപിഎൽ മെഗാ ലേലത്തിൽ വൈഭവ് സൂര്യവംശിയെ രാജസ്ഥാൻ സ്വന്തമാക്കിയതിന്‍റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയും ചെയ്തു. ലേലം നടക്കുമ്പോൾ വെറും 13 വയസ്സ് മാത്രമായിരുന്നു വൈഭവിന്‍റെ പ്രായം. താരത്തിനായി രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും മാത്രമാണ് രംഗത്തുണ്ടായിരുന്നത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനായി ആദ്യം രംഗത്തെത്തിയത് ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു. രാജസ്ഥാന്‍ അത് 35 ലക്ഷമാക്കി. ഒടുവില്‍ ഒരു കോടി വരെ ഡല്‍ഹി വാശിയോടെ വിളിച്ചു. രാജസ്ഥാന്‍ തുക 1.10 കോടിയാക്കിയതോടെ ഡല്‍ഹി കുറച്ചു നേരം ആലോചനയിലായി. ഒടുവില്‍ പിന്‍മാറി. ഇതോടെ 1.1 കോടി രൂപയ്ക്ക് രാജസ്ഥാന്‍ വൈഭവിനെ ടീമിലെത്തിച്ചു. അത് ഐപിഎല്ലിലെ എക്കാലത്തെയും വലിയ ബംപര്‍ ലോട്ടറികളിലൊന്നാവുന്ന കാഴ്ചയാണ് ഇത്തവണത്തെ സീസണില്‍ കാണുന്നത്.
വലിയ തുകയ്ക്ക് ടീമിലെത്തിയ പല പ്രമുഖ അന്താരാഷ്ട്ര താരങ്ങളും പരാജയപ്പെട്ട ഈ സീസണിൽ, വെറും 1.1 കോടിയുടെ ഈ 'അൺക്യാപ്പ്ഡ്' പ്ലെയർ രാജസ്ഥാന് സമ്മാനിക്കുന്നത് കോടികളുടെ മൂല്യമുള്ള പ്രകടനമാണ്. അന്ന് ലേലത്തിൽ വൈഭവിനെ അവഗണിച്ച മറ്റ് ടീമുകളെല്ലാം ഇപ്പോൾ തലയിൽ കൈവെക്കുകയാണ്. ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് നിരയുടെ നെടുന്തൂണായി വൈഭവ് മാറിയിരുന്നു. തന്‍റെ രണ്ടാം സീസണില്‍ തന്നെ15 മത്സരങ്ങളിൽ നിന്നായി 680 റൺസടിച്ച വൈഭവ് റണ്‍വേട്ടക്കാരിലും ഒന്നാമനാണ്. യശസ്വി ജയ്‌സ്വാളും നായകന്‍ റിയാന്‍ പരാഗും ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ വൈഭവും ധ്രുവ് ജുറെലുമാണ് രാജസ്ഥാൻ ബാറ്റിങ്ങിനെ മുന്നോട്ട് നയിക്കുന്നത്. ഇന്ന് മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടുമ്പോൾ രാജസ്ഥാന്‍റെന്റെ പ്രധാന പ്രതീക്ഷയും വൈഭവില്‍ തന്നെയാണ്.
Delhi Capitals will regret this moment forever pic.twitter.com/D81e9mllx3
— Aswathama (@Ashwathama_a) May 27, 2026
ഗുജറാത്ത് പേസർമാരായ മുഹമ്മദ് സിറാജും കാഗിസോ റബാഡയും മുൻപ് ഷോർട്ട് ബോളുകൾ എറിഞ്ഞ് വൈഭവിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. എന്നാൽ എലിമിനേറ്ററിലെ തകർപ്പൻ പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന വൈഭവ് ഇന്ന് വീണ്ടും അറ്റാക്കിങ് ഗെയിം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!