
ലണ്ടന്‍: വിമര്‍ശങ്ങള്‍ക്ക് നടുവിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli). രണ്ടര വര്‍ഷമായി മോശം ഫോമില്‍ തുടരുന്ന കോലിയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് വാദമുണ്ട്. മുന്‍താരങ്ങളായ കപില്‍ ദേവ് (Kapil Dev), അജയ് ജഡേജ (Ajay Jadeja), വെങ്കിടേഷ് പ്രസാദ് എന്നിവരെല്ലാം ഇക്കാര്യം തുറന്നുപറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം കോലിയെ പിന്തുണച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കറും കോലിയുടെ ഭാഗത്ത് നിന്നാണ് സംസാരിക്കുന്നത്.
മോശം ഫോമിനെ തുടര്‍ന്ന് കോലിയെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന വാദം തള്ളുകയാണ് ഗവാസ്‌കര്‍. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''രോഹിത് ശര്‍മ അടക്കമുളളവര്‍ റണ്‍സ് കണ്ടെത്താത്തതിനെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ല. ഫോം താല്‍ക്കാലികമാണ്, ക്ലാസ്സ് സ്ഥിരവും. ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കാന്‍ ഇനിയും സമയമുണ്ട്. സ്‌കോറിംഗ് വേഗം ഉയര്‍ത്താന്‍ തുടക്കം മുതലേ ശ്രമിക്കുമ്പോള്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്.'' ഗവാസ്‌കര്‍ ഓര്‍മിപ്പിച്ചു.
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; കോലി കളിച്ചേക്കില്ല- സാധ്യതാ ഇലവന്‍
അതേസമയം, ഇന്ന് നടക്കുന്ന ആദ്യ ഏകദിനത്തില്‍ കോലി കളിക്കാനായില്ല. ഗ്രോയിന്‍ ഇഞ്ചുറിയാണ് താരത്തിന് വിനയായത്. ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച വാര്‍ത്ത ഏജന്‍സിയായ പിടിഐയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അവസാന ടി20യില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് കോലിക്ക് പരിക്കേല്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടാമത്തേയും മൂന്നാമത്തേയും മത്സരത്തിലേക്ക് കോലി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോലിയെ ഉള്‍പ്പെടുത്തികൊണ്ടുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് മുന്നോട്ടുപോകുന്നതെന്ന് രോഹിത് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പുറത്ത് എന്തൊക്കെ സംഭവിച്ചാലും അത് ടീമിനെ ബാധിക്കുന്നതല്ല. ടീം താരങ്ങളെ പിന്തുണയ്ക്കുകയും അവസരങ്ങള്‍ നല്‍കേണ്ടതായുമുണ്ട്. വിമര്‍ശിക്കുന്നവര്‍ പുറത്തിരുന്നാണ് കളി കാണുന്നത്. ടീമിനുള്ളില്‍ എന്ത് നടക്കുന്നുവെന്ന് അവര്‍ക്കറിയില്ല.
ഉമേഷ് യാദവ് കൗണ്ടി ക്രിക്കറ്റിലേക്ക്; ഷഹീന്‍ അഫ്രീദിക്ക് പകരം മിഡില്‍സെക്‌സിന് വേണ്ടി കളിക്കും
ഉള്ളില്‍ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ടീമിനെ ഒരുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. പദ്ധതികളുടെ ഭാഗമായിട്ടാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്.'' കോലിയുടെ കുറിച്ചുള്ള ചോദ്യത്തിന് രോഹിത് മറുപടി നല്‍കി. ഇംഗ്ലണ്ടിലെ ടി20 പരമ്പരയില്‍ രോഹിത് മൂന്ന് കളിയില്‍ 66 റണ്‍സും കോലി രണ്ട് മത്സരങ്ങളില്‍ 12 റണ്‍സുമാണ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!