ഐപിഎല്ലിന് ഇന്ന് കൊടിയേറ്റം; കിരീടം നിലനിര്‍ത്താന്‍ ആര്‍സിബി, ആദ്യ മത്സരം ഹൈദരാബാദിനെതിരെ

Published : Mar 28, 2026, 08:52 AM IST
SRH Vs RCB

Synopsis

ഇന്ത്യൻ പ്രീമിയർ ലീഗ് പത്തൊൻപതാം സീസണിന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. 

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്തൊന്‍പതാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് കളി. ഐപിഎല്ലിലെ കന്നിക്കിരീടം നിലനിര്‍ത്താനാണ് ആര്‍സിബി ശ്രമിക്കുക. കിരീടം വീണ്ടെടുക്കാന്‍ ഹൈദരാബാദും. ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന്റെ ആനൂകൂല്യമുണ്ട് ആര്‍സിബിക്ക്. ചാമ്പ്യന്‍മാരുടെ റണ്‍സ് പ്രതീക്ഷ ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിധാര്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ് എന്നിവരില്‍. ക്രുനാല്‍ പണ്ഡ്യയുടേയും റൊമാരിയോ ഷെപ്പേഡിന്റെയും വെങ്കടേഷ് അയ്യരുടെയും ഓള്‍റൗണ്ട് മികവും കരുത്താവും.

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച് ക്ലാസന്‍. ഈ വെടിക്കെട്ട് ടോപ് ഓര്‍ഡറില്‍ രണ്ടുപേരെങ്കിലും ക്രീസിലുറച്ചാല്‍ ഹൈദരാബാദ് സുരക്ഷിതരാവും. നിതീഷ് കുമാര്‍ റെഡ്ഡിയും ലിയംലിവിംഗ്സ്റ്റണും സ്‌കോര്‍ബോര്‍ഡിന് വേഗം നല്‍കാന്‍ കെല്‍പുള്ളവര്‍. ഇരുടീമിന്റേയും ആശങ്ക ബൗളിംഗ് നിരയുടെ കരുത്തില്‍. ഓസീസ് പേസര്‍മാരായ പാറ്റ് കമ്മിന്‍സ് ഹൈദരാബാദ് നിരയിലും ജോഷ് ഹെയ്‌സല്‍വുഡ് ബെംഗളൂരു നിരയിലും ഉണ്ടാവില്ല. കമ്മിന്‍സിന്റെ അഭാവത്തില്‍ ഹൈദരാബാദിനെ നയിക്കുന്നത് ഇഷാന്‍ കിഷന്‍.

നേര്‍ക്കുനേര്‍ കണക്കില്‍ മുന്നില്‍ ഹൈദരാബാദ്. ഇതുവരെ ഏറ്റുമുട്ടിയ 25 കളിയില്‍ ഹൈദരാബാദ് പതിനാലിലും ബെംഗളുരു പതിനൊന്നിലും ജയിച്ചു. ബാറ്റര്‍മാരെ കൈയയച്ച് സഹായിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലെ ശരാശരി സ്‌കോര്‍ 166 റണ്‍സ്. ബൗണ്ടറി ലൈനിലേക്കുള്ള ദൂരക്കുറവും ബൗളര്‍മാര്‍ക്ക് വെല്ലുവിളി.

ഉദ്ഘാടന ചടങ്ങുകളില്ല

ഐപിഎല്‍ പത്തൊന്‍പതാം സീസണ് തുടക്കമാവുക പതിവ് ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാതെ. മുന്‍ വര്‍ഷങ്ങളിലെല്ലാം ബോളിവുഡ് താരങ്ങളുടെ പാട്ടും നൃത്തവും ലേസര്‍ ഷോയും ഉദ്ഘാടന ചടങ്ങില്‍ ഉണ്ടാവാറുണ്ട്. റോയല്‍ ലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ കഴിഞ്ഞവര്‍ഷം പതിനൊന്നുപേര്‍ മരിച്ച ശ്ചാത്തലത്തിലാണ് ഇക്കുറി ഉദ്ഘാടന ചടങ്ങുകള്‍ വേണ്ടെന്ന് തീരുമാനിച്ചത്. പകരം മേയ് 31ന് നടക്കുന്ന ഫൈനലിന് മുന്‍പ് വിപുലമായ പരിപാടികള്‍ നടത്താനാണ് ബിസിസിഐയുടെ നീക്കം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'കളി കാണാൻ 4 വിഐപി ടിക്കറ്റ് വേണം', ഐപിഎൽ ടിക്കറ്റിനായി കർണാടക നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം
വാക്ക് പാലിച്ച് ഹാർദിക്, ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം