പേര് മാറില്ല, ഇത് 'ടീം ഇന്ത്യ' തന്നെ, ബിസിസിഐക്ക് എതിരെ നൽകിയ പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി

Published : Jan 22, 2026, 07:34 PM IST
Team India

Synopsis

ബിസിസിഐ ടീമിനെ 'ടീം ഇന്ത്യ' അല്ലെങ്കിൽ 'ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം' എന്ന് വിളിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

ദില്ലി: ബിസിസിഐ ടീമിനെ 'ടീം ഇന്ത്യ' എന്ന് വിശേഷിപ്പിക്കുന്നതിനെതിരെയുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. പ്രസാർ ഭാരതിയും ദൂരദർശനും ഈ പ്രയോഗം ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യം അനാവശ്യമാണെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ബിസിസിഐ, കേന്ദ്ര സർക്കാർ അംഗീകരിച്ച ഒരു ദേശീയ കായിക ഫെഡറേഷനല്ല എന്നായിരുന്നു അഭിഭാഷകനായ ദീപക് കൻസൽ സമർപ്പിച്ച ഹർജിയിലെ പ്രധാന വാദം.

ബിസിസിഐ ടീമിനെ 'ടീം ഇന്ത്യ' അല്ലെങ്കിൽ 'ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം' എന്ന് വിളിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും, ഇത് ദേശീയ ചിഹ്നങ്ങളുടെയും പേരുകളുടെയും ദുരുപയോഗം തടയൽ നിയമത്തിന്‍റെയും ഫ്ലാഗ് കോഡിന്‍റെയും ലംഘനമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാല്‍ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ച് ഹർജിക്കാരനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

വീട്ടിലിരുന്ന് വെറുതെ ഹർജികൾ തയ്യാറാക്കുകയാണോ എന്ന് ഹര്‍ജിക്കാരനോട് ചോദിച്ച കോടതി ഇത്തരം കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. മുൻപ് ഹൈക്കോടതി പിഴ ശിക്ഷ നൽകാതിരുന്നതാണ് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ ഹർജിക്കാരന് പ്രോത്സാഹനമായതെന്നും കോടതി നിരീക്ഷിച്ചു. കോടതി സമയം പാഴാക്കുന്ന ഇത്തരം വാദങ്ങളിൽ എന്ത് യുക്തിയാണുള്ളതെന്നും ബെഞ്ച് ചോദിച്ചു. ലോകമെമ്പാടും പോയി കളിക്കുന്ന ഒരു ടീം, ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ലെന്നാണോ നിങ്ങൾ പറയുന്നത്? ദൂരദർശനോ മറ്റേതെങ്കിലും അതോറിറ്റിയോ അതിനെ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റെന്നും കോടതി ആരാഞ്ഞു.

ഡൽഹി ഹൈക്കോടതിയുടെ മുൻപത്തെ വിധി ശരിവെച്ച സുപ്രീം കോടതി, പ്രസാർ ഭാരതിക്കെതിരെ ഉത്തരവിടാൻ വിസമ്മതിച്ചു. ഇതോടെ ദൂരദർശൻ, ആകാശവാണി എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക മാധ്യമങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ 'ടീം ഇന്ത്യ' എന്ന് തന്നെ തുടർന്നും വിശേഷിപ്പിക്കാം. പിഴ ചുമത്തുന്നതിൽ നിന്ന് കോടതി ഹർജിക്കാരനെ ഒഴിവാക്കിയെങ്കിലും, ഭാവിയിൽ ഇത്തരം അനാവശ്യ ഹർജികളുമായി കോടതിയുടെ സമയം കളയരുതെന്ന് കർശന മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രഞ്ജി ട്രോഫി:139 റണ്‍സിന് പുറത്തായ കേരളത്തിനെതിരെ സെഞ്ചുറി കൂട്ടുകെട്ടുമായി ചണ്ഡി​ഗഢ്, ഒന്നാം ഇന്നിംഗ്സ് ലീഡ്
രോഹിത്തും കോലിയും പിന്നെ; ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്കോറർമാർ