മുഷ്താഖ് അലി ട്രോഫി: സഞ്ജുവിന് നിരാശ, റെയില്‍വേക്കെതിരെ കേരളത്തിന് കൂട്ടത്തകര്‍ച്ച

Published : Nov 28, 2025, 12:05 PM IST
Sanju Samson

Synopsis

ക്യാപ്റ്റൻ സഞ്ജു സാംസണ്‍, രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത് എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന നഷ്ടമായത്.

ലക്നോ: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ റെയില്‍വേസിനെതിരെ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. 11 പന്തില്‍ 15 റണ്‍സോടെ സല്‍മാന്‍ നിസാറും 8 പന്തില്‍ 10 റണ്‍സുമായി അഖില്‍ സ്കറിയയും ക്രീസില്‍. അവസാന അഞ്ചോവറില്‍ കേരളത്തിന് ജയിക്കാന്‍ ഇനി 70 റണ്‍സ് കൂടി വേണം. ക്യാപ്റ്റൻ സഞ്ജു സാംസണ്‍, രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത് എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന നഷ്ടമായത്. സഞ്ജു 25 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രോഹന്‍ 14 പന്തില്‍ 8 റണ്‍സെടുത്ത് മടങ്ങി. അഹമ്മദ് ഇമ്രാൻ 15 പന്തില്‍ 12 റണ്‍സെടുത്തപ്പോള്‍ വിഷ്ണു വിനോദും അബ്ദുള്‍ ബാസിതും ഏഴ് റണ്‍സ് വീതമെടുത്ത് പുറത്തായി. റെയില്‍വേസിനായി ശിവം ചൗധരി രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്. 32 റണ്‍സെടുത്ത നവനീത് വിര്‍ക് ആണ് റെയില്‍വേസിന്‍റെ ടോപ് സ്കോറര്‍. രവി സിംഗ് 25 റണ്‍സെടുത്തപ്പോള്‍ ശിവം ചൗധരി 24 റണ്‍സെടുത്തു. കേരളത്തിനായി ഷറഫുദ്ദീനും അഖില്‍ സ്കറിയയും കെ എം ആസിഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റെയില്‍വേസിനായി ഓപ്പണര്‍മാരായ ശിവം ചൗധരിയും ആകാശ് പാണ്ഡെയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 2.5 ഓവറില്‍ 25 റണ്‍സടിച്ചു. എന്നാല്‍ മൂന്നാം ഓവറിലെ അവസാന പന്തില്‍ ആകാശ് പാണ്ഡെയെ(10) പുറത്താക്കിയ ഷറഫുദ്ദീനാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പവര്‍ പ്ലേയില്‍ തന്നെ ശിവം ചൗധരിയെയും(24) പുറത്താക്കിയ ഷറഫുദ്ദീന്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു.

പവര്‍ പ്ലേക്ക് പിന്നാലെ സുരാജ് അഹൂജെയും(17)മുഹമ്മദ് സൈഫിനെയും(7) കൂടി നഷ്ടമായതോടെ അടിതെറ്റിയ റെയില്‍വേസ് 67-4ലേക്ക് വീണു. പിന്നീട് നവനീത് വിര്‍ക്കും(13) രവി സിംഗും ചേര്‍ന്ന് റെയില്‍വേസിനെ 97 റണ്‍സിലെത്തിച്ചെങ്കിലും പന്ത്രണ്ടാം ഓവറില്‍ രവി സിംഗിനെ(25) മടക്കിയ ആസിഫ് കൂട്ടുകെട്ട് പൊളിച്ചു. പൊരുതി നിന്ന നവനീത് വിര്‍ക്കിനെ(32) ആസിഫിന്‍റെ പന്തില്‍ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ പിടികൂടി. അവസാന ഓവറുകളില്‍ ക്യാപ്റ്റൻ കാണ്‍ ശര്‍മയും ആര്‍ കെ ചൗധരിയും ചേര്‍ന്നാണ് റെയിൽവേസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കേരളത്തിനായി ആസിഫ് നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷറഫുദ്ദീനും അഖില്‍ സ്കറിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യ മത്സരത്തില്‍ ഒഡീഷയെ കേരളം 10 വിക്കറ്റിന് തകര്‍ത്തിരുന്നു.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍