ടി20 ലോകകപ്പ്: വാലില്‍കുത്തി തല ഉയര്‍ത്തി അഫ്ഗാന്‍, പാക്കിസ്ഥാന് 148 റണ്‍സ് വിജയലക്ഷ്യം

Published : Oct 29, 2021, 09:30 PM IST
ടി20 ലോകകപ്പ്: വാലില്‍കുത്തി തല ഉയര്‍ത്തി അഫ്ഗാന്‍, പാക്കിസ്ഥാന് 148 റണ്‍സ് വിജയലക്ഷ്യം

Synopsis

ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയുടെ തീരുമാനം തുടക്കത്തില്‍ ആരാധകരെ ഞെട്ടിച്ചു. നബിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് അധികം വൈകാതെ പാക് ബൗളര്‍മാര്‍ തെളിയിക്കുകയും ചെയ്തു.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) അയല്‍ക്കാരുടെ സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ (Afghanistan) പാക്കിസ്ഥാന്(Pakistan) റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ 64-5ലേക്കും 79-6ലേക്കും കൂപ്പുകുത്തിയെങ്കിലും വാലറ്റത്ത് നജീബുള്ള സര്‍ദ്രാനും ക്യാപ്റ്റന്‍ മുഹമ്മദ് നബിയും ഗുല്‍ബാദിന്‍ നൈബും നടത്തിയ ചെറുത്തുനില്‍പ്പിന്‍റെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സടിച്ചു. 25 പന്തില്‍ 35 റണ്‍സെടുത്ത നൈബ് ആണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. പാക്കിസ്ഥാനു വേണ്ടി

ഇമാദ് വാസിം രണ്ട് വിക്കറ്റെടുത്തു.

 

ടേസിലെ ഭാഗ്യം, സര്‍പ്രൈസ് തീരുമാനം, ബാറ്റിംഗ് തകര്‍ച്ച

ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയുടെ തീരുമാനം തുടക്കത്തില്‍ ആരാധകരെ ഞെട്ടിച്ചു. നബിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് അധികം വൈകാതെ പാക് ബൗളര്‍മാര്‍ തെളിയിക്കുകയും ചെയ്തു. രണ്ടാം ഓവറിലെ ഹസ്രത്തുള്ള സാസായിയെ(0) മടക്കി ഇമാദ് വാസിം അഫ്ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. സ്കോര്‍ ബോര്‍ഡില്‍ 13 റണ്‍സെത്തിയപ്പോഴേക്കും മൊഹമ്മദ് ഷെഹ്സാദിനെ(8) ഷഹീന്‍ അഫ്രീദി ബാബര്‍ അസമിന്‍റെ കൈകളിലെത്തിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ അഫ്ഗാന് വിക്കറ്റുകള്‍ നഷ്ടമായി.

റഹ്മാനുള്ള ഗുര്‍ബാസ്(10), അസഗര്‍ അഫ്ഗാന്‍(10), കരീം ജന്നത്ത്(15) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ അഫ്ഗാന്‍ 64-5ലേക്ക് കൂപ്പുകുത്തി. പിടിച്ചുനിന്ന നജീബുള്ള സര്‍ദ്രാനെ(21 പന്തില്‍ 22) ഷദാബ് ഖാന്‍ വീഴ്ത്തിയതോടെ അഫ്ഗാന്‍ 100 പോലും കടക്കില്ലെന്ന് തോന്നിച്ചു.

വാലില്‍കുത്തി തല ഉയര്‍ത്തി

എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് നബിയും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. അവസാന മൂന്നോവറില്‍ 43 റണ്‍സാണ് ഇരുവരും നേടിയത്. 32 പന്തില്‍ അഞ്ച് ബൗണ്ടറി പറത്തി 35 റണ്‍സുമായി നബിയും 25 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സും പറത്തി നൈബും പുറത്താകാതെ നിന്നു.

പാക്കിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദിയും ഷദാബ് ഖാനും നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരോ വിക്കറ്റെടുത്തപ്പോള്‍ ഇമാദ് വാസിം നാലോവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഹസന്‍ അലി നാലോവറിര്‍ 38-1, ഹാസിസ് റൗഫ് നാലോവറില്‍ 37-1 എന്നിവര്‍ റണ്‍സ് വഴങ്ങി.

നേരത്തെ ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദുബായില്‍ ഇതിന് മുമ്പ് നടന്ന നാലു മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. എന്നിട്ടും ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയുടെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചു. വരണ്ട പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നതാണ് ഗുണകരമെന്ന് ടോസ് നേടിയശേഷം നബി പറഞ്ഞു. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മ‍ഞ്ഞുവീഴ്ച പ്രശ്നമാകുമെന്നാണ് വിലയിരുത്തല്‍.

ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍റെ വരവ്. എന്നാല്‍ ആദ്യ മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ 130 രണ്‍സിന്‍റെ വമ്പന്‍ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരം കളിച്ച ടീമില്‍ പാക്കിസ്ഥാനും ആദ്യ മത്സരം കളിച്ച ടീമില്‍ അഫ്ഗാനും മാറ്റങ്ങളൊന്നും വരുത്തിയില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്