
അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ(Bangladesh) ഇംഗ്ലണ്ടിന്(England) 125 റണ്‍സ് വിജയലക്ഷ്യം. അബുദാബിയില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 റണ്‍സെടുത്ത മുഷ്ഫീഖുര്‍ റഹീമാണ്(Mushfiqur Rahim) ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ടൈമല്‍ മില്‍സാണ്(Tymal Mills) ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.
ശൗര്യമില്ലാതെ കടുവകള്‍
ടോസിലെ ഭാഗ്യം മാത്രമെ തുടക്കത്തില്‍ ബംഗ്ലാദേശിനൊപ്പമുണ്ടായിരുന്നുള്ളു. അബുദാബിയിലെ സ്ലോ പിച്ചില്‍ ഇംഗ്ലീ,് ബൗളര്‍മാര്‍ ബുദ്ധിപൂര്‍വം പന്തെറിഞ്ഞപ്പോള്‍ ബംഗ്ലാ കടുവകള്‍ 26-3ലേക്ക് കൂപ്പുകുത്തി. ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസിനെയും(9), മുഹമ്മദ് നയീമിനെയും(5) മൊയീന്‍ അലി വീഴ്ത്തിയപ്പോള്‍ പ്രതീക്ഷയായിരുന്ന ഷാക്കിബ് അല്‍ ഹസനെ(4) മടക്കി ക്രിസ് വോക്സ് ബംഗ്ലാദേശിനെ ഞെട്ടിച്ചു. പിന്നീട് മുഷ്ഫീഖുര്‍ റഹീമും ക്യാപ്റ്റന്‍ മെഹമ്മദുള്ളയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇരുവരും ചേര്‍ന്ന് ബാംഗ്ലാദേശിനെ 50 കടത്തി. എന്നാല്‍ റഹീമിനെ(30 പന്തില്‍ 29) മടക്കി ലിയാം ലിവിംഗ്സ്റ്റണ്‍ ബംഗ്ലാദേശിന് അടുത്ത തിരിച്ചടി നല്‍കി.
മെഹമ്മദുള്ള(19) പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ലിംവിഗ്സ്റ്റണ്‍ തന്നെ മടക്കി. ആഫിഫ് ഹൊസൈന്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ബംഗ്ലാദേശ് 100 കടക്കില്ലെന്ന് തോന്നിച്ചെങ്കിലും വാലറ്റത്ത് നൂറുള്‍ ഹസനും(16), മെഹ്ദി ഹസനും(11), നാസും അഹമ്മദും(9 പന്തില്‍ 19*) ചേര്‍ന്ന് ബംഗ്ലാദേശിനെ 124ല്‍ എത്തിച്ചു.
ഇംഗ്ലണ്ടിനായി ടൈമല്‍ മില്‍സ് മൂന്നും മൊയീന്‍ അലി, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!