ടി20 ലോകകപ്പ് ചരിത്രത്തില്‍ വീണ്ടും പാകിസ്ഥാന്‍റെ വഴിമുടക്കി ഓസീസ്. ഇത് ചരിത്രത്തിന്‍റെ ആവര്‍ത്തനം.
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ആദ്യമായല്ല പാകിസ്ഥാന്‍റെ(Pakistan Cricket Team) ഫൈനൽ മോഹങ്ങൾ ഓസ്ട്രേലിയ(Australia Cricket Team) തച്ചുതകർക്കുന്നത്. 2010 ലോകകപ്പ് സെമിയിലും സമാന രീതിയിലായിരുന്നു ഓസ്ട്രേലിയയുടെ വിജയം. അന്ന് മൈക്ക് ഹസിയായിരുന്നു(Michael Hussey) ഓസീസ് രക്ഷകനെങ്കില്‍ ഇത്തവണ ആ ദൗത്യം മാത്യൂ വെയ്‌ഡും(Matthew Wade) മാര്‍ക്കസ് സ്റ്റോയിനിസും(Marcus Stoinis) ഏറ്റെടുത്തു.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച പേസറായ ഷഹീൻ ഷാ അഫ്രീദിയുടെ പന്തുകളാണ് മാത്യൂ വെയ്‌ഡ് റോക്കറ്റ് പോലെ അതിർത്തിക്കപ്പുറത്തേക്ക് പറത്തിയത്. തോൽവി അറിയാതെയെത്തിയ പാകിസ്ഥാൻ നിഷ്പ്രഭമായ നിമിഷങ്ങൾ. 2010ലേക്കൊന്ന് തിരിഞ്ഞുനോക്കിയാൽ ലോകകപ്പ് സെമിയില്‍ ഇതേ ടീമുകള്‍ മുഖാമുഖം വന്നത് കാണാം. 191 റൺസ് പിന്തുടർന്ന ഓസീസിന് സയീദ് അജ്‌മലിന്‍റെ അവസാന ഓവറിൽ ജയിക്കാന്‍ വേണ്ടത് 18 റൺസായിരുന്നു.
അന്ന് മൂന്ന് സിക്‌സും ഒരു ഫോറുമായി മൈക് ഹസി കത്തിക്കയറിയപ്പോൾ പാകിസ്ഥാന്‍റെ കഥകഴിഞ്ഞു. ഹസി 24 പന്തിൽ പുറത്താകാതെ 60 റണ്‍സുമായി ഹീറോയായി. പതിനൊന്ന് വർഷത്തിനിപ്പുറം ഹസിയുടെ സ്ഥാനത്ത് ഓസീസിന്‍റെ രക്ഷരായി വെയ്‌ഡും സ്റ്റോയിനിസും അവതരിക്കുകയായിരുന്നു.
ഷഹീന്‍ അഫ്രീദിയെ 'വട്ടംകറക്കിയ' വെയ്‌ഡ്
ദുബായില്‍ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്‌വാന്‍റെയും(52 പന്തില്‍ 67) ഫക്കര്‍ സമാന്‍റേയും(32 പന്തില്‍ 55) തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ (30 പന്തില്‍ 49), മാത്യൂ വെയ്‌ഡ്(17 പന്തില്‍ 41*), മാര്‍ക്കസ് സ്റ്റോയിനിസ് (31 പന്തില്‍ 40*) എന്നിവരാണ് ഓസീസിന്‍റെ വിജയശില്‍പ്പികള്‍.
177 റൺസ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനിൽക്കെ ഓസീസ് മറികടന്നതിന്‍റെ ക്രഡിറ്റ് മാത്യൂ വെയ്‌ഡിന് അവകാശപ്പെട്ടതാണ്. 19-ാം ഓവറില്‍ ഹസന്‍ അലി ക്യാച്ച് നിലത്തിട്ടതോടെ വീണുകിട്ടിയ ഭാഗ്യം വെയ്‌ഡ് സാക്ഷാൽ ഷഹീന്‍ ഷാ അഫ്രീദിയെ മൂന്ന് വട്ടം ഗ്യാലറിയിലേക്ക് തൂക്കി ആഘോഷിച്ചതോടെ ഓസീസ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു. വെയ്‌ഡിനൊപ്പം അവസാന ഓവറുകളില്‍ സ്റ്റോയിനിസിന്‍റെ പോരാട്ടം നിര്‍ണായകമായി.