
ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരെ ന്യൂസിലൻഡ് തോറ്റതിൽ സന്തോഷിക്കുന്നത് ടീം ഇന്ത്യയാണ്(Team India). കിവീസിന്‍റെ തോൽവിയോടെ ഇന്ത്യയുടെ സെമി ഫൈനൽ സാധ്യത വർധിച്ചു.
പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യക്ക് സെമിഫൈനലിലേക്ക് മുന്നേറാൻ ന്യൂസിലൻഡിന്‍റെ തോൽവി അനിവാര്യമായിരുന്നു. ആറ് ടീമുകളുള്ള ഗ്രൂപ്പിൽ രണ്ട് ടീമുകളാണ് സെമിയിലേക്ക് മുന്നേറുക. അഫ്‌ഗാനിസ്ഥാൻ, നമീബിയ, സ്കോട്‍ലൻഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഈ മൂന്ന് ടീമുകളിൽ ആരെങ്കിലും ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ് ടീമുകളിൽ ഒന്നിനെ അട്ടിമറിച്ചാൽ മാത്രമേ ഗ്രൂപ്പ് സമവാക്യം മാറിമറിയൂ.
ഇന്ത്യയെയും ന്യൂസിലൻഡിനെയും തോൽപിച്ച പാകിസ്ഥാൻ സെമിയുറപ്പിച്ചുവെന്ന് തന്നെ കരുതാം. ന്യൂസിലൻഡിനോട് തോറ്റാൽ ഇന്ത്യയുടെ സെമിസാധ്യത ഏറക്കുറെ അവസാനിക്കും. ഇതോടെ കിവീസിന് എതിരായ ഞായറാഴ്ചത്തെ മത്സരം ഇന്ത്യക്ക് ക്വാർട്ടർ ഫൈനൽ പോരാട്ടമായി. ജയിക്കുന്നവർ പാകിസ്ഥാനൊപ്പം സെമിയിലെത്തും. ഐസിസി മത്സരങ്ങളിൽ മേൽക്കൈയുള്ള കിവീസിനെതിരെ ജയിക്കുക ഇന്ത്യക്ക് അത്ര എളുപ്പമല്ല.
പാകിസ്ഥാന് സെമിക്കരികിലേക്ക്
ടി20 ലോകകപ്പിൽ പാകിസ്ഥാന്‍ തുടർച്ചയായ രണ്ടാം ജയമാണ് നേടിയത്. ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചു. കിവീസിന്‍റെ 134 റൺസ് എട്ട് പന്ത് ശേഷിക്കേയാണ് പാകിസ്ഥാൻ മറികടന്നത്. പാകിസ്ഥാന് 34 പന്തിൽ 33 റൺസുമായി മുഹമ്മദ് റിസ്‌വാന്‍ മികച്ച തുടക്കമിട്ടു. നായകൻ ബാബർ അസം ഒൻപതിനും ഫഖർ സമാനും മുഹമ്മദ് ഹഫീസും 11നും വീണെങ്കിലും മധ്യനിര പാകിസ്ഥാനെ കാത്തു. പരിചയസമ്പന്നനായ ഷുഐബ് മാലിക്ക് 20 പന്തിൽ 26 ഉം ആസിഫ് അലി 12 പന്തിൽ 27 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ഹാരിസ് റൗഫിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് കിവീസിനെ 134ൽ ഒതുക്കിയത്. ഡാരല്‍ മിച്ചലും ദേവോണ്‍ കോൺവേയും 27 റൺസ് വീതമെടുത്തു. നായകൻ കെയ്‌ന്‍ വില്യംസൺ 25ൽ റണ്ണൗട്ടായത് കിവീസിന് കനത്ത തിരിച്ചടിയായി.
ടി20 ലോകകപ്പ്: റിസ്‌വാന്‍റെ തുടക്കം, വിന്‍റേജ് മാലിക്ക്, കിവികളെയും വീഴ്ത്തി പാക്കിസ്ഥാന്‍