
ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 202) യോഗ്യതാ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ (Netherlands) വമ്പന്‍ ജയവുമായി സൂപ്പര്‍ 12ലേക്ക് (Super 12)മാര്‍ച്ച് ചെയ്ത് ശ്രീലങ്ക(Sri Lanka). ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സിനെ വെറും 44 റണ്‍സിന് പുറത്താക്കിയ ശ്രീലങ്ക 7.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു. 11 റണ്‍സെടുത്ത കോളിന്‍ അക്കര്‍മാന്‍(Colin Ackermann) മാത്രമാണ് നെതര്‍ലന്‍ഡ്സ് ടീമില്‍ രണ്ടക്കം കടന്ന ഒരേയൊരു ബാറ്റര്‍. സ്കോര്‍ നെതര്‍ലന്‍ഡ്സ് 10 ഓവറില്‍ 44ന് ഓള്‍ ഔട്ട്, ശ്രീലങ്ക ഓവറില്‍
ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കക്ക് സ്കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സെത്തിയപ്പോഴെ ഓപ്പണര്‍ പാത്തും നിസങ്കയെ(0) നഷ്ടമായി. സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സെത്തിയപ്പോള്‍ ചരിത അസലങ്കയെയും(0) നഷ്ടമായെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ കുശാല്‍ പേരേരയും(33) അവിഷ്ക ഫെര്‍ണാണ്ടോയും(2) ചേര്‍ന്ന് ലങ്കയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.
നേരത്തെ ടേസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സിന് സ്കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ മാക്സ് ഒഡോഡിനെ(2) നഷ്ടമായി. മൈബര്‍ഗും(5), ബെന്‍ കൂപ്പറും(9) ചേര്‍ന്ന് സ്കോര്‍ 19ല്‍ എത്തിച്ചെങ്കിലും പിന്നീട് കൂട്ടത്തകര്‍ച്ചയിലായി. അക്കര്‍മാനൊഴികെ പിന്നീടാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല. 13 റണ്‍സെടുക്കുന്നതിനിടെയാണ് നെതര്‍ലന്‍ഡ്സിന് അവസാന ആറു വിക്കറ്റുകള്‍ നഷ്ടമായത്.
ശ്രീലങ്കക്കായി ലഹിരു കുമാര മൂന്നോവറില്‍ ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റും ഹസരങ്ക മൂന്നോവറില്‍ ഒമ്പത് റണ്‍സിന് മൂന്ന് വിക്കറ്റും വിഴ്ത്തിയപ്പോള്‍ തീക്ഷണ ഒരോവറില്‍ മൂന്ന് റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സൂപ്പര്‍ 12ല്‍ എത്തിയ ശ്രീലങ്കക്ക് സൂപ്പര്‍ 12ല്‍ വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും അടങ്ങിയ ഗ്രൂപ്പിലാണ് മത്സരിക്കേണ്ടത്. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പിലെ രണ്ടാം സ്ഥാനം സ്വന്തമാക്കിയ നമീബിയ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പ് രണ്ടിലാണ് മത്സരിക്കുക. യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും തോറ്റാണ് നെതര്‍ലന്‍ഡ്സ് മടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!