
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) പാക്കിസ്ഥാനെതിരായ(India vs Pakistan) വമ്പന്‍ പോരാട്ടത്തില്‍ ബൗളിംഗില്‍ നിറം മങ്ങിയ മുഹമ്മദ് ഷമിക്കെതിരെ(Mohammed Shami) സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍(Irfan Pathan). ഇതിന് മുമ്പ് ഞാനും ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്. നമ്മള്‍ പാക്കിസ്ഥാനോട് തോറ്റിട്ടുമുണ്ട്. അന്നൊന്നും ആരും പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഈ വഡ്ഢിത്തം അവസാനിപ്പിച്ചേ മതിയാകൂ-ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.
കളി തോറ്റാല്‍ മുമ്പ് കളിക്കാരുടെ വീട്ടിലേക്ക് കല്ലെറിയുന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ മുഖംപോലുമില്ലാത്ത പ്രൊഫൈലുകളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പ്രതികരിച്ചു.
പാകിസ്ഥാനെതിരെ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സാണ് വിട്ടുകൊടുത്തിരുന്നു. ആദ്യ മൂന്ന് ഓവറില്‍ 26 മാത്രമാണ് ഷമി നല്‍കിയിരുന്നത്. എന്നാല്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങി. പാകിസ്ഥാന്‍ അനായാസമായി ജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷമിയുടെ ദേശീയതും മതവും ചോദ്യം ചെയ്യുന്ന രീതിയില്‍ ട്വീറ്റുകളും പോസ്റ്റുകളും വന്നത്.
നേരത്തെ ഷമിക്ക് പിന്തുണയുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തുവന്നിരുന്നു. ഷമിക്ക് പിന്തുണ നല്‍കേണ്ടത് ഇന്ത്യന്‍ ടീമിന്റെ കടമയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ''അദ്ദേഹം മാത്രമല്ല, ടീമിലുണ്ടായിരുന്നത്. സമൂഹ മാധ്യങ്ങളില്‍ അധിക്ഷേപം നേരിട്ട ഷമിക്കൊപ്പം ടീം ഇന്ത്യ നില്‍ക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ത്യ ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സിന് ഇന്ത്യന്‍ ടീം പിന്തുണ നല്‍കുന്നതില്‍ യുക്തിയില്ല.'' ഒമര്‍ അബ്ദുള്ള കുറിച്ചു.
ഷമിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രങ്ങള്‍ക്ക് താഴെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്‍റുകള്‍ നിറഞ്ഞു. ഇന്ത്യന്‍ ടീമിലെ പാകിസ്ഥാനിയാണ് ഷമിയെന്നും പാകിസ്ഥാനോട് പണം മേടിച്ചാണ് താരം കൡക്കുന്നതെന്നും കമന്‍റുകളില്‍ കാണാം. ഷമിയോട് പാകിസ്ഥാനിലേക്ക് പോവാനും വിദ്വേഷികള്‍ കമന്‍റിലൂടെ പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!