
ചെപ്പോക്കിലെ ഇന്ത്യൻ റണ്‍മഴയില്‍ സിംബാബ്‌വെ മുങ്ങിയപ്പോള്‍ ഒരു അപൂർവനേട്ടം സൂര്യകുമാർ യാദവിന്റെ സംഘം സ്വന്തമാക്കി. മറുവശത്ത് സിക്കന്ദർ റാസയും കൂട്ടരും നാണക്കേടുകളും.
സഞ്ജു സാംസണ്‍ തുടങ്ങിയ വെടിക്കെട്ടില്‍ ഇന്ത്യൻ സ്കോർ അവസാനിച്ചത് 256ലാണ്.ഗ്യാലറിയിലെത്തിയത് 17 സിക്‌സറുകള്‍. സിംബാബ്‌വെയ്ക്ക് എതിരെ ഇന്ത്യയുടെ ആറ് ബാറ്റര്‍മാരാണ് 150ലധികം സ്ട്രൈക്ക് റേറ്റില്‍ 20 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തത്. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഇങ്ങനെയൊന്ന്.
ടി20 ഫോർമാറ്റ് പരിഗണിച്ചാല്‍ ഒരു തവണ മാത്രം സംഭവിച്ചിട്ടുണ്ട്. അസോസിയേറ്റ് രാജ്യങ്ങളായ ഗിബ്രാല്‍ട്ടറും ബള്‍ഗേറിയയും തമ്മിലുള്ള മത്സരത്തിലായിരുന്നു ഇത്, കഴിഞ്ഞ വര്‍ഷം.
സിംബാബ്‍വെയാകട്ടെ സൂപ്പർ എട്ടിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് വഴങ്ങിയത് 510 റണ്‍സാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ മത്സരത്തില്‍ 254 റണ്‍സായിരുന്നു സിംബാബ്‌വെ ബൗളർമാര്‍ വിട്ടു നല്‍കിയത്. ഇന്ത്യക്കെതിരെ 254ഉം.
പുരുഷന്മാരുടെ ടി20 ചരിത്രമെടുത്താല്‍ ഇതുവരെ ഒരുടീമും തുടര്‍ച്ചയായ മത്സരങ്ങളില്‍ 250 റണ്‍സിലധികം വഴങ്ങിയിട്ടില്ല.
ജയത്തോടെ ടി20 ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യതകള്‍ നിലനിർത്താനും ഇന്ത്യക്ക് കഴിഞ്ഞു. നിലവില്‍ ഗ്രൂപ്പ് എയില്‍ രണ്ട് പോയിന്റ് മാത്രമുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയേയും വെസ്റ്റ് ഇൻഡീസിനേയും കീഴടക്കി ദക്ഷിണാഫ്രിക്ക സെമിക്ക് യോഗ്യത നേടിയിട്ടുണ്ട്.
ടൂർണമെന്റില്‍ ഇന്ത്യക്ക് ഇനി അവശേഷിക്കുന്നത് ഏക മത്സരമാണ്. മാർച്ച് ഒന്നിന് വെസ്റ്റ് ഇൻഡീസിനെതിരെ. ഈ മത്സരം വിജയിക്കുന്നവർ അവസാന നാലിലേക്ക് കടക്കുകയും ചെയ്യും. തോല്‍ക്കുന്ന ടീം പുറത്തുമാകും.
സൂപ്പർ എട്ടിലെ രണ്ട് മത്സരവും പരാജയപ്പെട്ട സിംബാബ്‌വെ ടൂർണമെന്റില്‍ നിന്ന് പുറത്തായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!