T20 World Cup| കറക്കി വീഴ്ത്തി അശ്വിനും ജഡേജയും; നമീബിയക്കെതിരെ ഇന്ത്യക്ക് 133 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Nov 8, 2021, 9:07 PM IST
Highlights

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ നമീബിയക്കായി ഓപ്പണര്‍മാരായ സ്റ്റീഫര്‍ ബാര്‍ഡും മൈക്കേല്‍ വാന്‍ ലിംഗനും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നമീബിയയെ 4.4 ഓവറില്‍ 33 റണ്‍സിലെത്തിച്ചു. വാന്‍ ലിംഗനെ(15 പന്തില്‍ 14) മടക്കി ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയക്കെതിരെ(Namibia) ഇന്ത്യക്ക്(India) 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. 25 പന്തില്‍ 26 റണ്‍സെടുത്ത ഡേവിഡ് വീസാണ്(David Wiese) നമീബിയയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അശ്വിനും(R Ashwin) ജഡേജയും(Ravindra Jadeja) മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നല്ല തുടക്കം പിന്നെ കറങ്ങി വീണു

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ നമീബിയക്കായി ഓപ്പണര്‍മാരായ സ്റ്റീഫര്‍ ബാര്‍ഡും മൈക്കേല്‍ വാന്‍ ലിംഗനും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നമീബിയയെ 4.4 ഓവറില്‍ 33 റണ്‍സിലെത്തിച്ചു. വാന്‍ ലിംഗനെ(15 പന്തില്‍ 14) മടക്കി ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടടുത്ത ഓവറില്‍ ക്രെയ്ഗ് വില്യംസിനെ പൂജ്യനാക്കി രവീന്ദ്ര ജഡേജയും വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. നല്ല തുടക്കമിട്ട് നിലയുറപ്പിച്ച സ്റ്റീഫന്‍ ബാര്‍ഡിനെ(21 പന്തില്‍ 21) ജഡേജയും നിക്കോള്‍ ലോഫ്റ്റി ഈറ്റണെ(5) അശ്വിനും വീഴ്ത്തിയതോടെ നമീബിയ 47-4ലേക്ക് കൂപ്പുകുത്തി.

വീസിലൂടെ തിരിച്ചുവരവ്

 ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മുസും ഡേവിഡ് വീസും ചേര്‍ന്ന് നമീബിയയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇരുവരും ചേര്‍ന്ന് നമീബിയയെ 72 റണ്‍സിലെത്തിച്ചു. എന്നാല്‍  ഇറാസ്മുസിനെ(12 അശ്വിനും ജെ ജെ സ്മിറ്റിനെ(9) ജഡേജയും മടക്കിയതോടെ നമീബിയ വീണ്ടും തകര്‍ച്ചയിലായി. 94-7ലേക്ക് വീണ നമീബിയയെ വാലറ്റത്ത് ജാന്‍ ഫ്രൈലിങ്കിനെ കൂട്ടുപിടിച്ച് വീസ് നടത്തിയ പോരാട്ടമാണ് 120 കടത്തിയത്. മുഹമ്മദ് ഷമിയെറിഞ്ഞ പതിനെട്ടാം ഓവറില്‍ 12ഉം അവസാന ഓവറില്‍ 13ഉം റണ്‍സടിച്ച നമീബിയെ അവസാന നാലോവറില്‍ 37 റണ്‍സാണ് അടിച്ചെടുത്തത്. 15 പന്തില്‍ 15 റണ്‍സെടുത്ത ഫ്രൈലിങ്കും ആറ് പന്തില്‍ 13 റണ്‍സെടുത്ത ട്രംപിള്‍മാനും പുറത്താകാതെ നിന്നു.

ഇന്ത്യക്കായി ജഡേജ നാലോവറില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ബുമ്ര നാലോവറില്‍ 19 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാലോവറില്‍ 39 റണ്‍സ് വഴങ്ങിയ ഷമിക്കും 30 റണ്‍സ് വഴങ്ങിയ രാഹുല്‍ ചാഹറിനും വിക്കറ്റൊന്നും ലഭിച്ചില്ല.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോട്‌ലന്‍ഡിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക്(Varun Chakravarthy) പകരം രാഹുല്‍ ചാഹര്‍(Rahul Chahar) അന്തിമ ഇലവനിലെത്തി.

സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചതിനാല്‍ ഇന്ത്യക്കും നമീബിയക്കും മത്സരഫലം പ്രസക്തമല്ലെങ്കിലും ടി20 ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെയും ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ രവി ശാസ്ത്രിയുടെയും അവസാന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

നമീബിയ പ്ലേയിംഗ് ഇലവന്‍: Stephan Baard, Michael van Lingen, Craig Williams, Gerhard Erasmus(c), Zane Green(w), David Wiese, Jan Frylinck, JJ Smit, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: KL Rahul, Rohit Sharma, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Hardik Pandya, Ravindra Jadeja, Ravichandran Ashwin, Rahul Chahar, Mohammed Shami, Jasprit Bumrah.

click me!