
ബെംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുമ്പ് ഇതുവരെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാത്ത സാഹചര്യത്തില്‍ ബാറ്റിംഗ് പരീക്ഷണവുമായി ടീം ഇന്ത്യ. സ്ഥിരം ഓപ്പണറും നായകനുമായ രോഹിത് ശര്‍മ്മ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം ബാറ്റിംഗ് പരിശീലനത്തിനിറങ്ങി. മറ്റൊരു ഓപ്പണറായ ശുഭ്‌മാന്‍ ഗില്ലും അയ്യര്‍ക്കൊപ്പം ബാറ്റ് ചെയ്തു എന്ന പ്രത്യേകതയുണ്ട്.
ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ ടീം ക്യാംപില്‍ നിന്ന് വരാനിരിക്കുന്ന ഏഷ്യാ കപ്പിലെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച് നിര്‍ണായക സൂചനയാണോ പുറത്തുവന്നത് എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പരിക്കിലുള്ള കെ എല്‍ രാഹുലിന് പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം കളിക്കാനാവാതെ വന്നാല്‍ ഇഷാന്‍ കിഷനായിരിക്കും വിക്കറ്റ് കീപ്പറുടെ ഗ്രൗ അണിയുക. സ്‌പെഷ്യലിസ്റ്റ് ഓപ്പണറായ ഇഷാനെ എവിടെ കളിപ്പിക്കും എന്ന ചോദ്യം ടീം മാനേജ്‌മെന്‍റിന് മുന്നിലുണ്ട്. ഓപ്പണറായി മികച്ച റെക്കോര്‍ഡ് കിഷനുണ്ട്. രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലുമാണ് നാളുകളായി ഇന്ത്യയുടെ ഓപ്പണിംഗ് ജോഡി. ഇഷാനെ ഓപ്പണറായി കളിപ്പിക്കേണ്ടി വന്നാല്‍ രോഹിത് ഏഷ്യാ കപ്പില്‍ ബാറ്റിംഗ് ക്രമത്തില്‍ താഴേക്ക് ഇറങ്ങുന്നത് കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. എന്‍സിഎയിലെ പരിശീലനത്തില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം രോഹിത് ബാറ്റ് ചെയ്തത് ഈ സൂചനയാണ് നല്‍കുന്നത്. പാകിസ്ഥാനെതിരെ രാഹുലിന് കളിക്കാനായില്ലെങ്കില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറാവുകയും രോഹിത് മൂന്നാം നമ്പറിലും വിരാട് കോലി നാലാമതും ശ്രേയസ് അയ്യര്‍ അഞ്ചാം നമ്പറിലും കളിക്കുന്നത് പരിഗണിച്ചേക്കും. മധ്യനിര ശക്തമാക്കാന്‍ സഹായകമാകുന്ന ഘടകമാണിത്.
അതേസമയം കെ എല്‍ രാഹുലിന്‍റെ പരിക്ക് മാത്രമല്ല, ഏറ്റവും മികച്ച ടീം കോംപിനേഷന്‍ കണ്ടെത്താനുള്ള വഴിയായും ഈ ബാറ്റിംഗ് പരീക്ഷണത്തെ കാണുന്നവരുണ്ട്. ഏത് ബാറ്റിംഗ് പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള ഫ്ലക്‌സിബിളിറ്റി താരങ്ങള്‍ക്കുണ്ടാവണം എന്ന് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനവേളയില്‍ പറഞ്ഞിരുന്നു. ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിന് ശ്രീലങ്കയിലെ കാന്‍ഡിയിലാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. കെ എല്‍ രാഹുല്‍ കളിക്കുമോ എന്ന് തൊട്ടുതലേന്ന് മാത്രമേ വ്യക്തമാകൂ. ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ പരിശീലനത്തിന്‍റെ നാലാം ദിനം ഇഷാന്‍ പ്രധാന വിക്കറ്റ് കീപ്പറായപ്പോള്‍ രാഹുല്‍ ബാറ്റിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!