
ദില്ലി: മൂന്ന് മാസത്തിനുശേഷം പരിശീലനത്തിനിറങ്ങി ടീം ഇന്ത്യ (Team India). ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (IND vs SA) ടി20 പരമ്പരയ്ക്കായി ദില്ലിയില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി. വ്യാഴാഴ്ചയാണ് ആദ്യ മത്സരം. വൈകീട്ട് അഞ്ച് മണിക്ക് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) മാധ്യമങ്ങളെ കാണും. ഐപിഎല്ലില്‍ വിവിധ ടീമുകളുടെ ജേഴ്‌സിയില്‍ പരസ്പരം പോരടിച്ച താരങ്ങള്‍ ഇനി നീലക്കുപ്പായത്തിലേക്ക് വരുമ്പോള്‍ ആരാധകരും ആകാക്ഷയോടെ കാത്തിരിക്കുന്നു.
അവധിയും വിശ്രമവും കഴിഞ്ഞെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളെല്ലാം രാഹുല്‍ ദ്രാവിഡിന് കീഴില്‍ പരിശീലനം തുടങ്ങി. കെ എല്‍ രാഹുലാണ് (K L Rahul) പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കമാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടം. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയതിനാല്‍ യുവതാരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
'മൂന്ന് മത്സരം കഴിഞ്ഞപ്പോഴെ ധോണി എന്നോട് പറഞ്ഞു, ലോകകപ്പ് ടീമില്‍ നീയുണ്ടാവും': ഹാര്‍ദ്ദിക് പാണ്ഡ്യ
ജമ്മു കശ്മീര്‍ താരമായ ഉമ്രാന്‍ മാലിക്കിന്റെ അരങ്ങേറ്റവും പ്രതീക്ഷിക്കാം. ദക്ഷിണാഫ്രിക്ക നേരത്തെ പരിശീലനം തുടങ്ങി. ആദ്യ മത്സരത്തില്‍ ജയിച്ചാല്‍ ടി20യില്‍ 13 തുടര്‍വിജയങ്ങളുമായി റെക്കോര്‍ഡ് നേട്ടത്തിലെത്താം ഇന്ത്യക്ക്. കൊവിഡ് പ്രതിസന്ധി കുറഞ്ഞതിനാല്‍ ബയോബബിള്‍ ഒഴിവാക്കിയിട്ടുണ്ട്. പകരം ദിവസവും കൊവിഡ് പരിശോധന ഉറപ്പാക്കും.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന, ടെസ്റ്റ് പരമ്പരയില്‍ തോറ്റതിന് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ടി20 പരമ്പര. ദില്ലിക്ക് പുറമെ, കട്ടക്ക്, വിശാഖപട്ടണം, രാജ്‌കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കിരീടമുയര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിന്റെ മടങ്ങിവരവും ആകര്‍ഷകം. ഐപിഎല്ലില്‍ മോശം ഫോമില്‍ കളിച്ച ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പരിക്കിന്റെ പിടിയിലുള്ള സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിച്ചില്ല.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!