
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര രണ്ട് മത്സരങ്ങളായി ചുരുക്കേണ്ടതില്ലായിരുന്നുവെന്നും കേപ്ടൗണിലായിരുന്നു മൂന്നാം ടെസ്റ്റെങ്കില്‍ എളുപ്പം ഫലം ലഭിക്കുമായിരുന്നുവെന്നും പരിഹസിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റഴ്സണ്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചതിന് പിന്നാലെ എക്സിലൂടെ ആണ് പീറ്റേഴ്സന്‍റെ പ്രതികരണം.
കേപ്ടൗണില്‍ തന്നെ നാളെ തുടങ്ങുകയായിരുന്നെങ്കില്‍ മൂന്നാം ടെസ്റ്റ് കളിക്കാന്‍ ആവശ്യത്തിന് സമയമുണ്ടാകുമായിരുന്നു. തീര്‍ച്ചയായും മത്സരത്തിന് ഫലമുണ്ടാകുമെന്ന കാര്യത്തിലും സംശമില്ല, അതുപോലെ കളിക്കാര്‍ക്ക് നേരത്തെ ബുക്ക് ചെയ്ത ഫ്ലൈറ്റ് ടിക്കറ്റുകളും റദ്ദാക്കേണ്ടതില്ലായിരുന്നുവെന്നായിരുന്നു പീറ്റേഴ്സണ്‍ കുറിച്ചത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് അഞ്ച് സെഷനുകള്‍ക്കുള്ളില്‍ 107 ഓവര്‍ മാത്രമാണ് ദീര്‍ഘിച്ചത്. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റെന്ന നാണക്കേടും ഇതോടെ കേപ്ടൗണ്‍ ടെസ്റ്റിനായി.
കേപ്ടൗണ്‍ ടെസ്റ്റിന്‍റെ ആദ്യ ദിവസം തന്നെ 23 വിക്കറ്റുകള്‍ വീണപ്പോള്‍ രണ്ടാം ദിനത്തിലെ രണ്ട് സെഷനില്‍ 10 വിക്കറ്റ് കൂടി വീണു. ആദ്യ ദിനം തന്നെ രണ്ട് ടീമും ഓള്‍ ഔട്ടാവുകയും രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഒറ്റ റണ്‍ പോലും കൂട്ടിച്ചേര്‍ക്കാതെ അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ 153 റണ്‍സിന് ഓള്‍ ഔട്ടായി.
രണ്ടാം ഇന്നിംഗ്സില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ 176 റണ്‍സടിച്ചെങ്കിലും വിജയലക്ഷ്യമായ 79 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുക്കുകയായിരുന്നു. സാധാരണയായി ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളാണ് ഉണ്ടാവാറുള്ളതെങ്കിലും ഇത്തവണ അത് രണ്ടെണ്ണമായി കുറച്ചിരുന്നു. മൂന്ന് മത്സര പരമ്പര വേണമായിരുന്നുവെന്ന് ആദ്യ ടെസ്റ്റിനുശേഷം വിടവാങ്ങൽ പരമ്പര കളിച്ച ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാറും പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക