Latest Videos

'കൈവിട്ട കളി'ക്ക് വന്‍വില; കാര്യവട്ടത്ത് കോലിപ്പടയ്‌ക്ക് തോല്‍വി

By Web TeamFirst Published Dec 8, 2019, 10:29 PM IST
Highlights

ഹൈദരാബാദ് ടി20യുടെ തനിയാവര്‍ത്തനം പോലെ ക്യാച്ചുകള്‍ പാഴാക്കാന്‍ മത്സരിക്കുകയായിരുന്നു ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍

തിരുവനന്തപുരം: ക്യാച്ചുകള്‍ കൈവിടാന്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ കാര്യവട്ടം ടി20യില്‍ ടീം ഇന്ത്യക്ക് ദയനീയ തോല്‍വി. അര്‍ധ സെഞ്ചുറിവീരന്‍ സിമ്മന്‍സിന്‍റെയും അവസാന ഓവറുകളില്‍ നിക്കോളസ് പുരാന്‍റെയും വെടിക്കെട്ടില്‍ എട്ട് വിക്കറ്റിനാണ് സന്ദര്‍ശകര്‍ വിജയിച്ചത്. 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കരീബിയന്‍ കരുത്തര്‍ ഒന്‍പത് പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തി. ജയത്തോടെ മൂന്ന് ടി20കളുടെ പരമ്പരയില്‍ വിന്‍ഡീസ് ഒപ്പമെത്തി(1-1). സ്‌കോര്‍: ഇന്ത്യ-170/7 (20.0), വിന്‍ഡീസ് 173/2 (18.3).

എന്തൊരു പാഴ് ഫീള്‍ഡിംഗ്!

ഹൈദരാബാദ് ടി20യുടെ തനിയാവര്‍ത്തനം പോലെ ക്യാച്ചുകള്‍ പാഴാക്കാന്‍ മത്സരിക്കുകയായിരുന്നു ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍. ലൂയിസിനെ പുറത്താക്കാനുള്ള അവസരം പന്തും സമ്മിണ്‍സിനെ പുറത്താക്കാനുള്ള അവസരം വാഷിംഗ്‌ടണും അഞ്ചാം ഓവറില്‍ പാഴാക്കി. അവസരങ്ങള്‍ മുതലാക്കിയ വിന്‍ഡീസ് ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്തു. 35 പന്തില്‍ 40 റണ്‍സെടുത്ത എവിന്‍ ലൂയിസിനെ 10-ാം ഓവറില്‍ വാഷിംഗ്‌ടണിന്‍റെ പന്തില്‍  ഋഷഭ് സ്റ്റംപ് ചെയ്തു. 

കൈവിട്ട കളിക്ക് ഇന്ത്യന്‍ പരിഹാരംകണ്ടത് നായകന്‍ വിരാട് കോലിയിലൂടെ. ജഡേജയെ 14-ാം ഓവറില്‍ ഹാട്രിക് സിക്‌സിന് ശ്രമിച്ച ഹെറ്റ്‌മയറെ അതിര്‍ത്തിയില്‍ കോലി സാഹസികമായി പറന്നുപിടിച്ചു. എന്നാല്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി സിമ്മന്‍സും നിക്കോളസ് പുരാനും വിന്‍ഡീസിനെ അനായാസം ജയത്തിലെത്തിച്ചു. സിമ്മിന്‍സ് 45 പന്തില്‍ 67 റണ്‍സും പുരാന്‍ 18 പന്തില്‍ 38 റണ്‍സുമെടുത്താണ് പുറത്താകാതെ നിന്നത്. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 170 റണ്‍സ് എടുത്തു. രോഹിത് ശര്‍മ്മയും(15), കെ എല്‍ രാഹുലും(11), വിരാട് കോലിയും(19) അടക്കമുള്ള വമ്പന്‍മാര്‍ തിളങ്ങാതിരുന്നപ്പോള്‍ കന്നി അര്‍ധ സെഞ്ചുറിയുമായി ശിവം ദുബെയും(54) വിക്കറ്റ് വലിച്ചെറിയാതെ ഋഷഭ് പന്തുമാണ്(33*) ഇന്ത്യയെ കാത്തത്. ദീപക് ചഹാറും(1*) പുറത്താകാതെ നിന്നു. ശ്രേയസ് അയ്യര്‍(10), രവീന്ദ്ര ജഡേജ(9), വാഷിംഗ്‌ടണ്‍ സുന്ദര്‍(0) എന്നിവര്‍ക്കും തിളങ്ങാനായില്ല. 

അപ്രതീക്ഷിതം ദുബെയുടെ വരവും അടിയും

ആരാധകരെ ഞെട്ടിച്ച് മൂന്നാമനായി നായകന്‍ വിരാട് കോലിക്ക് പകരം എത്തിയത് ശിവം ദുബെ. യുവിയുടെ മട്ടും ഭാവവുമുള്ള താരം എട്ടാം ഓവറില്‍ വരവിന്‍റെ ഉദേശ്യം വ്യക്തമാക്കി. ജാസന്‍ ഹോള്‍ഡറെ സിക്‌സിനും ബൗണ്ടറിക്കും പറത്തി ഗംഭീര ട്രീറ്റ്. പൊള്ളാര്‍ഡിന്‍റെ ഒന്‍പതാം ഓവറില്‍ മൂന്ന് സിക്‌സടക്കം 26 റണ്‍സടിച്ചു ദുബൈ. എന്നാല്‍ ടി20യിലെ കന്നി ഫിഫ്റ്റിക്ക് പിന്നാലെ 11-ാം ഓവറില്‍ വാല്‍ഷിന്‍റെ പന്തില്‍ ദുബെയെ ഹെറ്റ്‌മയര്‍ പിടികൂടി. ദുബെ നേടിയത് 34 പന്തില്‍ 54 റണ്‍സ്. 

ഒടുവില്‍ പന്തിന്‍റെ ചെറിയ പ്രായ്ശ്ചിത്തം!

സാവധാനം നിലയുറപ്പിക്കാനായിരുന്നു ഋഷഭ് പന്തിന്‍റെ ശ്രമം. ഫോമില്ലായ്‌മയ്‌ക്ക് നിരന്തരം വിമര്‍ശനം നേരിടുന്ന താരം വലിയ സാഹസങ്ങള്‍ക്ക് മുതിര്‍ന്നില്ല. ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 22 പന്തില്‍ 33 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു ഋഷഭ് പന്ത്. വിന്‍ഡീസിനായി വില്യംസും വാല്‍ഷും രണ്ട് വിക്കറ്റ് വീതവും കോട്രലും പിയറിയും ഹോള്‍ഡറും ഓരോ വിക്കറ്റും നേടി. 

click me!