
മുംബൈ: രഞ്ജി ട്രോഫി സെമി ഫൈനലില്‍ മുംബൈയോട് തമിഴ്നാട് ഇന്നിംഗ്സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ സായ് കിഷോറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കോച്ച് സുലക്ഷൺ കുല്‍ക്കര്‍ണി. ടോസ് നേടിയശേഷം ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള സായ് കിഷോറിന്‍റെ തീരുമാനമാണ് സെമിയില്‍ മുംബൈക്കെതിരായ തമിഴ്നാടിന്‍റെ തോല്‍വിക്ക് കാരണമെന്ന് മത്സരശേഷം കോച്ച് പറഞ്ഞു.
അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ആളാണ് ഞാന്‍. സത്യം പറഞ്ഞാല്‍ ആദ്യ ദിനം ഒമ്പത് മണിക്ക് തന്നെ ഞങ്ങള്‍ കളി തോറ്റിരുന്നു. ഈ പിച്ചില്‍ ടോസ് നേടിയാല്‍ ആദ്യം ഫീല്‍ഡ് ചെയ്യണമെന്ന് ഒരു മുംബൈക്കാരന്‍ കൂടിയായ എനിക്കറിയാമായിരന്നു. ആഗ്രഹിച്ച പോലെ ഞങ്ങള്‍ ടോസ് നേടുകയും ചെയ്തു. അതുവരെ എല്ലാം കൃത്യമായിരുന്നു. എന്നാല്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് ക്യാപ്റ്റന്‍ സായ് കിഷോര്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്‍റെ ചിന്ത വേറൊരു വഴിക്കായിരുന്നുവെന്നും സുലക്ഷൺ കുല്‍ക്കര്‍ണി ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
ആത്യന്തികമായി ക്യാപ്റ്റനെന്ന നിലയില്‍ സായ് കിഷോറാണ് ബോസ്. എനിക്കെന്‍റെ അഭിപ്രായവും ഉപദേശവും നല്‍കാനെ കഴിയു. ആദ്യ മണിക്കൂറില്‍ തന്നെ സായ് സുദര്‍ശന്‍റെ വിക്കറ്റ് പോയപ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റി. സത്യം പറഞ്ഞാല്‍ ആദ്യ അരമണിക്കൂറില്‍ തന്നെ ഞങ്ങള്‍ കളി തോറ്റിരുന്നു. ആ സ്ഥിതിയില്‍ നിന്ന് തിരിച്ചുവരിക എളുപ്പമായിരുന്നില്ലെന്നും കുല്‍ക്കര്‍ണി പറഞ്ഞു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത തമിഴ്നാട് തുടക്കത്തിലെ 42-5ലേക്ക് തകര്‍ന്നിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ 146 റണ്‍സിന് ഓള്‍ ഔട്ടാവുകയും ചെയ്തു. എന്നാല്‍ ക്യാപ്റ്റനെ തള്ളിപ്പറഞ്ഞ കോച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ ദിനേശ് കാര്‍ത്തിക് രംഗത്തെത്തി.
കോച്ചിന്‍റെ പ്രസ്താവന നിരാശാജനകമാണെന്ന് കാര്‍ത്തിക് പറഞ്ഞു. ഏഴ് വര്‍ഷത്തിനുശേഷം തമിഴ്നാടിനെ രഞ്ജി സെമിയിലെത്തിച്ച ക്യാപ്റ്റനെ പിന്തുണക്കുകയും ശരിയായ തുടക്കമാണിതെന്ന് കരുതുകയും ചെയ്യുന്നതിന് പകരം കോച്ച് ക്യാപ്റ്റനെ എടുത്ത് ടീം ബസില്‍ നിന്ന് പുറത്തെറിയുകയാണ് ചെയ്തതെന്നും കാര്‍ത്തിക് എക്സ് പോസ്റ്റില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക