'നാളത്തേക്ക് ടിക്കറ്റെടുത്ത 60,000 ക്രിക്കറ്റ് പ്രേമികളോട് ക്ഷമ ചോദിക്കുന്നു'; പെര്‍ത്ത് ടെസ്റ്റിന് ശേഷം ട്രാവിസ് ഹെഡ്

Published : Nov 22, 2025, 04:08 PM IST
Travis Head

Synopsis

വെടിക്കെട്ട് സെഞ്ചുറിയുമായി തിളങ്ങിയ ട്രാവിസ് ഹെഡ്, മത്സരം നേരത്തെ തീര്‍ന്നതിനാല്‍ മൂന്നാം ദിവസത്തേക്ക് ടിക്കറ്റെടുത്ത 60,000 കാണികളോട് ക്ഷമാപണം നടത്തി.

പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ രണ്ട് ദിവസത്തിനിടെ വിജയം പൂര്‍ത്തിയാക്കിയിരുന്നു. പെര്‍ത്തില്‍ ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. രണ്ടു ദിവസം കൊണ്ട് 30 വിക്കറ്റുകള്‍ നിലംപൊത്തിയ പെര്‍ത്തിലെ വിക്കറ്റില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം ഓസീസ് അനായാസം മറികടന്നു. 69 പന്തില്‍ സെഞ്ചുറി തികച്ച ട്രാവിസ് ഹെഡ് ഓസീസ് ജയം അനായാസമാക്കി. 83 പന്തില്‍ 123 റണ്‍സടിച്ച ഹെഡ് വിജയത്തിനരികെ വീണെങ്കിലും 49 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്ന മാര്‍നസ് ലാബുഷെയ്‌നും രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ സ്റ്റീവ് സ്മിത്തും ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കി.

മത്സരശേഷം ഹെഡ് മൂന്നാം ദിനം ടിക്കറ്റ് ബുക്ക് ചെയ്ത ക്രിക്കറ്റ് പ്രേമികളോട് ക്ഷമാപണം നടത്തി. അദ്ദേഹം പറഞ്ഞതിങ്ങനെ... ''അവിശ്വസനീയമായ രണ്ട് ദിവസങ്ങള്‍. ഇംഗ്ലണ്ട് ഇന്നലെ നന്നായി പന്തെറിഞ്ഞു. അത് ഞങ്ങളെ ബാക്ക് ഫൂട്ടിലാക്കി. എന്നാല്‍ കളി നഷ്ടപ്പെടരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുന്നതില്‍ വളരെയേറെ സന്തോഷം. എല്ലാം വളരെ വേഗത്തില്‍ സംഭവിച്ചു. ഇംഗ്ലണ്ടിന്റെ ഷോര്‍ട്ട്-ബോള്‍ പ്ലാനുകള്‍ എങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. 2023 ല്‍ ഞങ്ങള്‍ അത് ധാരാളം കണ്ടു. കോച്ചിംഗ് സ്റ്റാഫിനും പാറ്റ് കമ്മിന്‍സിനും കുറച്ച് ആശയങ്ങള്‍ ഉണ്ടായിരുന്നു. അത് ഫലപ്രദമാവുകയും ചെയ്തു.'' ഹെഡ് പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''എല്ലാ ഓപ്പണറാക്കാനുള്ള തീരുമാനം എല്ലാവരും കൂടി എടുത്തതാണ്. എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു, അതിന് പിന്തുണയും ഉണ്ടായിരുന്നു. മുന്നിലുണ്ടായിരുന്ന പദ്ധതികള്‍ കൃത്യായി ഞാന്‍ നടപ്പിലാക്കിയെന്ന് വിശ്വസിക്കുന്നു. ഒരു പരമ്പര നന്നായി ആരംഭിക്കുന്നത് എപ്പോഴും നല്ലതാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ബ്രിസ്‌ബേനിലും ഇത് ചെയ്തു, ഇതും അത്രയും മികച്ചതായി തോന്നുന്നു. ഇന്നലെ ഞങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരുന്നില്ല, ഇന്നും അല്‍പ്പം ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇതുപോലുള്ള ഒരു വിജയം നേടുന്നത് മഹത്തായ കാര്യമാണ്. നാളത്തേക്ക് ടിക്കറ്റെടുത്ത 60,000 ക്രിക്കറ്റ് പ്രേമികളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു.'' ഓസീസ് താരം കൂട്ടിചേര്‍ത്തു.

ആഷസ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയാണ് ഹെഡ് നേടിയത്. നാലാം ഇന്നിംഗ്‌സില്‍ ഒരു ബാറ്ററുടെ വേഗമേറിയ സെഞ്ചുറിയെന്നും റെക്കോര്‍ഡും ഹെഡ് സ്വന്തമാക്കി. 23 റണ്‍സെടുത്ത ഓപ്പണര്‍ ജേക്ക് വെതറാള്‍ഡിന്റെ വിക്കറ്റും ഓസീസിന് നഷ്ടമായിരുന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ രണ്ടിന് ബ്രിസ്‌ബേനിലെ ഗാബയില്‍ തുടങ്ങും. സ്‌കോര്‍ ഇംഗ്ലണ്ട് 172, 164, ഓസ്‌ട്രേലിയ 132, 205-2.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര