
ദില്ലി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സമ്പൂര്‍ണ പരാജയമായതോടെ കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ച് ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനും ഏകദിന പരമ്പരക്കുമുള്ള ടീമില്‍ രാഹുലിനെ നിലനിര്‍ത്തി. അവസാന രണ്ട് ടെസ്റ്റില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രാഹുലിനെ മാറ്റിയത് മാത്രമാണ് ഏക മാറ്റം. ദില്ലി ടെസ്റ്റിനുശേഷം രാഹുലിന്‍റെ പ്രകടനങ്ങളെ ന്യായീകരിച്ച പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞത്, വിദേശ പര്യടനങ്ങളില്‍ രാഹുല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണെന്നായിരുന്നു. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും രാഹുല്‍ സെഞ്ചുറി നേടിയതും ദ്രാവിഡ് ഉയര്‍ത്തിക്കാട്ടിയിരുന്നു.
'ഇനി വെസ് ക്യാപ്റ്റനല്ലല്ലോ', രാഹുലിനെ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കില്ലെന്ന് ഹര്‍ഭജന്‍
എന്നാല്‍ ദ്രാവിഡിന്‍റെ വാദങ്ങള്‍ പൊളിക്കുന്ന കണക്കുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്. വിദേശത്ത് കളിച്ച 56 ഇന്നിംഗ്സുകളില്‍ രാഹുലിന്‍റെ ടെസ്റ്റിലെ ബാറ്റിംഗ് ശരാശരി 30.7 മാത്രമാണെന്ന് വെങ്കിടേഷ് പ്രസാദ് ട്വീറ്റില്‍ പറഞ്ഞു. വിദേശത്ത് രാഹുല്‍ ആറ് സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും അതിനെക്കാള്‍ എത്രയോ തവണ കുറഞ്ഞ സ്കോറുകളില്‍ പുറത്തായിട്ടുണ്ടെന്നും കണക്കുകള്‍ വെച്ച് പ്രസാദ് പറഞ്ഞു.
ഓപ്പണറെന്ന നിലയില്‍ രാഹുലിനെക്കാള്‍ വിദേശത്ത് ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയുള്ളത് ശിഖര്‍ ധവാനാണെന്നും കണക്കുകള്‍ നിരത്തി പ്രസാദ് വ്യക്തമാക്കുന്നു. വിദേശത്ത് അഞ്ച് സെഞ്ചുറി അടിച്ച ധവാന് 40 ബാറ്റിംഗ് ശരാശരിയുണ്ടെന്നും സ്ഥിരതയില്ലെങ്കിലും ശ്രീലങ്കയിലും ന്യൂസിലന്‍ഡിലും മികച്ച റെക്കോര്‍ഡ് ഉണ്ടെന്നും പ്രസാദ് പറയുന്നു. വിദേശത്ത് മികച്ച തുടക്കമിട്ട മായങ്ക് അഗര്‍വാളിന് അത്ര നല്ല റെക്കോര്‍ഡ് ഇല്ലെങ്കില്‍ നാട്ടില്‍ കളിക്കുമ്പോള്‍ 70ന് അടുത്ത് ബാറ്റിംഗ് ശരാശരിയുണ്ടെന്നും പ്രസാദ് പറഞ്ഞു.
രണ്ട് ഡബിള്‍ സെഞ്ചുറിയും ഒരു 150ന് മുകളിലുള്ള സ്കോറും മായങ്കിന്‍റെ പേരിലുണ്ട്. വിദേശത്ത് ശുഭ്മാന്‍ ഗില്ലിനും രാഹുലിനെക്കാള്‍ മികച്ച റെക്കോര്‍ഡുണ്ട്. ഗാബയിലെ 91 റണ്‍സ് അടക്കം 37 റണ്‍സ് ശരാശരി ഗില്ലിനുണ്ട്. ഇനി വിദേശത്തെ പ്രകടനമാണ് രാഹുലിനെ ടീമില്‍ നിര്‍ത്താന്‍ കാരണമെങ്കില്‍ വിദേശത്ത് 50 ടെസ്റ്റുകളിലേറെ കളിച്ച രഹാനെക്ക് 40 ന് മുകളില്‍ ശരാശരിയുണ്ടെന്നും പ്രസാദ് പറയുന്നു.
അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിലനിര്‍ത്തിയ രാഹുലിന് മൂന്നാം ടെസ്റ്റില്‍ അവസരം ലഭിച്ചാല്‍ ഇൻഡോറായിരിക്കും ഫോമിലേക്ക് മടങ്ങിയെത്താനുള്ള സുവര്‍ണാവസരമെന്നും പ്രസാദ് പറഞ്ഞു.
ഇന്നലെ രണ്ടാം ഇന്നിംഗ്സിലും പരാജയപ്പെട്ടതിന് പിന്നാലെ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസാദ് രംഗത്ത് വന്നിരുന്നു. രാഹുലിനെതിരെ വ്യക്തിപരമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്നും പ്രദാസ് വ്യക്തമാക്കിയിരുന്നു.