വിരാട് കോലിക്ക് മാത്രം ഫിറ്റ്നെസ് ടെസ്റ്റ് ലണ്ടനില്‍, ബിസിസിഐക്കെതിരെ വിമർശനം

Published : Sep 03, 2025, 03:10 PM IST
virat kohli

Synopsis

ഏഷ്യാ കപ്പിനുള്ള ടീമിലില്ലെങ്കിലും ഓസ്ട്രേലിയക്കെതിരെ അടുത്തമാസം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാനായി രോഹിത്തിനോടും കോലിയോടും ഫിറ്റ്നെസ് ടെസ്റ്റിന് ഹാജരാവാന്‍ ബിസിസിഐ നിര്‍ദേശിച്ചിരുന്നു. 

മുംബൈ: ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ രോഹിത് ശര്‍മയും ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്ലും ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവുമെല്ലാം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ് ടെസ്റ്റിന് ഹാജരായപ്പോള്‍ വിരാട് കോലിക്ക് മാത്രം ലണ്ടനില്‍ ഫിറ്റ്നെസ് ടെസ്റ്റ് നടത്താന്‍ ഇളവ് നല്‍കിയതില്‍ ബിസിസിഐക്കെതിരെ വിമര്‍ശനം. കഴിഞ്ഞ ദിവസങ്ങളിലാണ് രോഹിത്തും ഗില്ലും അടക്കമുള്ള താരങ്ങള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള സെന്‍റര്‍ ഓഫ് എക്സലന്‍സിലെത്തി ഫിറ്റ്നെസ് ടെസ്റ്റിന് വിധേയരായത്.

ഏഷ്യാ കപ്പിനുള്ള ടീമിലില്ലെങ്കിലും ഓസ്ട്രേലിയക്കെതിരെ അടുത്തമാസം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാനായി രോഹിത്തിനോടും കോലിയോടും ഫിറ്റ്നെസ് ടെസ്റ്റിന് ഹാജരാവാന്‍ ബിസിസിഐ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് രോഹിത് അടക്കമുള്ള താരങ്ങള്‍ ബെഗംളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സിലെത്തി ഫിറ്റ്നെസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയത്. പതിവ് യോയോ ടെസ്റ്റിന് പുറമെ കളിക്കാര്‍ക്ക് ഇത്തവണ ബ്രോങ്കോ ടെസ്റ്റ് കൂടി ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യൻ ടീമിലെ ഏറ്റവും ഫിറ്റായ കളിക്കാരനായ കോലി ഈ ടെസ്റ്റുകള്‍ അനായാസം പാസാകുമെന്ന് ഉറപ്പാണെങ്കിലും ഒരു കളിക്കാരന് വേണ്ടി മാത്രം നിയമത്തില്‍ ഇളവ് നല്‍കിയതാണ് ചര്‍ച്ചയാവുന്നത്.

ജൂണില്‍ നടന്ന ഐപിഎല്ലിന് ശേഷം ലണ്ടനിലേക്ക് പോയ കോലി പിന്നീട് ഇന്ത്യയിലെത്തിയിട്ടില്ല. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ ഇന്ത്യയുടെ അവസാന മത്സരം കാണാന്‍ രോഹിത് സ്റ്റേഡിയത്തിലെത്തിയെങ്കിലും ലണ്ടനിലുണ്ടായിട്ടും ഇന്ത്യയുടെ മത്സരങ്ങള്‍ കാണാന്‍ കോലി വന്നിരുന്നില്ല. എന്നാല്‍ കോലി കഴിഞ്ഞ ദിവസങ്ങളില്‍ ലണ്ടനില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ടെസ്റ്റില്‍നിന്നും ടി20യില്‍ നിന്നും വിരമിച്ച കോലിയും രോഹിത്തും ഏകദിനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്. 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കുക എന്നതാണ് കോലിയുടെയും രോഹിത്തിന്‍റെയും ലക്ഷ്യം.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീണ്ടും മിന്നുന്ന പ്രകടനവുമായി മുഹമ്മദ് ഷമി; എന്നിട്ടും പുതുച്ചേരിയോട് പരാജയപ്പെട്ട് ബംഗാള്‍
'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?