
മുംബൈ: ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ വിരാട് കോലി (Virat Kohli) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (RCB) ടീമിനൊപ്പം ചേര്‍ന്നു. 26ന് ഐപില്‍ ടൂര്‍ണമെന്റ് കൊടിയേറാനിരിക്കെയാണ് താരം ടീമിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ 10 സീസണുകളില്‍ കോലി ടീമിനെ നയിച്ചെങ്കിലും കപ്പ് നേടാനായിരുന്നില്ല. ഈ സീസണ് മുന്നോടിയായി അപ്രതീക്ഷിതമായാണ് താരം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ (Chennai Super Kings) നിന്നെത്തിയ ഫാഫ് ഡുപ്ലെസിസാണ് ഇത്തവണ ബാംഗ്ലൂരിനെ നയിക്കുന്നത്.
ക്യാംപില്‍ ചേരുന്നതിന് മുമ്പായി അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. ഏറെ പ്രതീക്ഷയോടെയാണ് സീസണെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ആര്‍ബി ക്യാപ്റ്റന്റെ വാക്കുകള്‍.. ''ഐപിഎല്‍ 15 സീസണ്‍ അടുത്തെത്തിയെന്നുള്ളത് വിശ്വസിക്കാനെ കഴിയുന്നില്ല. ഇത്തവണ ഇവിടെ എത്തിയത് വളരെയധികം ഉന്മേഷത്തോടെയും പ്രതീക്ഷയോടേയുമാണ്. വലിയ ഉത്തരവാദിത്തങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ എത്തിയത് എന്നതാണ് കാരണം. ജീവിതം വളരെ നല്ല നിലയിലാണ് പോകുന്നത്. ഇപ്പോള്‍ ഒരു കുട്ടിയുണ്ട്, കുടുംബമുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം കുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകുന്നു. കുട്ടി വളരുന്നത് കാണുന്നതും സന്തോഷമുള്ള കാര്യമാണ്. എനിക്ക് ഇഷ്ടമുള്ള രീതിയില്‍ ക്രിക്കറ്റ് കളിക്കുന്നതാണ് എനിക്കിഷ്ടം. തന്റെ കഴിവിന്റെ പരാമവധി ടീമിനായി സംഭാവന ചെയ്യും.'' കോലി പറഞ്ഞു. കോലിയുടെ പ്രസ്താവന ടീം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചു. ഇന്ത്യന്‍ ടീം ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനവും കോലി ഉപേക്ഷിച്ചിരുന്നു.
കോലി ഇത്തവണ കൂടുതല്‍ അപകടകാരിയാവുന്ന് ആര്‍സിബിയിലെ സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്ലും പറഞ്ഞിരുന്നു. ഓസ്ട്രേലിയന്‍ താരത്തിന്റെ വാക്കുകള്‍... ''എതിര്‍ടീമിനെ സംബന്ധിച്ചിടത്തോളം സങ്കടകരമായ വാര്‍ത്തയായിരിക്കുമത്. നായകസ്ഥാനത്ത് നിന്നൊഴിവാകുന്നത് വലിയഭാരം മാറ്റിവെക്കുന്നത് പോലെയാണ്. കോലി കൂടുതല്‍ അപകടകാരിയായി മാറും. അദ്ദേഹത്തിന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനാവും. നായകനെന്ന സമ്മര്‍ദ്ദമില്ലാതെ കോലിക്ക് കളിക്കാനാവും.'' മാക്സ്വെല്‍ പറഞ്ഞു.
ഇത്തവണ 10 ടീമുകളുണ്ടായതുകൊണ്ട് രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് മത്സരം നടക്കുക. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരാണ് പുതുതായി ഐപിഎല്ലിനെത്തിയ ടീമുകള്‍. ഗ്രൂപ്പ് ബിയിലാണ് ബാംഗ്ലൂര്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കിംഗ്സ് ഇലന്‍ പഞ്ചാബ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ആര്‍സിബിക്കൊപ്പമുള്ള മറ്റു ടീമുകള്‍.
ഗ്രൂപ്പ് എ
മുംബൈ ഇന്ത്യന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി കാപിറ്റല്‍സ്
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
ഗ്രൂപ്പ് ബി
ചെന്നൈ സൂപ്പര്‍ കിംഗ്സ്
സണ്‍റൈസേഴ്സ് ഹൈദരാബാദ്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
കിംഗ്സ് പഞ്ചാബ്
ഗുജറാത്ത് ടൈറ്റന്‍സ്
74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദില്‍ നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തും ബ്രാബോണിലും 20 മത്സരങ്ങള്‍ വീതം നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!