
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് നല്ല തുടക്കത്തിനുശേഷം ബാറ്റിംഗ് തകര്‍ച്ച. ഓപ്പണിംഗ് വിക്കറ്റില്‍ റിയാൻ റിക്കിള്‍ടണ്‍-ഏയ്ഡന്‍ മാര്‍ക്രം സഖ്യം 10.3 ഓവറില്‍ 57 റണ്‍സടിച്ചെങ്കിലും തന്‍റെ രണ്ടാം സ്പെല്ലില്‍ ഓപ്പണര്‍മാരെ രണ്ടുപേരെയും മടക്കിയ ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്.
പിന്നാലെ ക്യാപ്റ്റൻ ടെംബാ ബാവുമയെ പുറത്താക്കിയ കുല്‍ദീപ് യാദവ് ദക്ഷിണാഫ്രിക്കയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലാണ്. 22 റണ്‍സോടെ വിയാന്‍ മുള്‍ഡറും 15 റണ്‍സോടെ ടോണി ഡി സോര്‍സിയും ക്രീസില്‍. റിയാന്‍ റിക്കിള്‍ടണ്‍(23), ഏയ്ഡന്‍ മാര്‍ക്രം(31), ടെംബാ ബാവുമ(3) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ മണിക്കൂറില്‍ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്.
ഓപ്പണിംഗ് വിക്കറ്റില്‍ ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ചാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. ബുമ്രയെ കരുതലോടെ നേരിട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ മുഹമ്മസ് സിറാജിനും അക്സര്‍ പട്ടേലിനുമെതിരെ ആണ് സ്കോര്‍ ചെയ്തത്. 10 ഓവറില്‍ 57 റണ്‍സിലെത്തിയ ദക്ഷിണാഫ്രിക്കയെ പക്ഷെ തന്‍റെ രണ്ടാം വരവില്‍ ബുമ്ര ഞെട്ടിച്ചു. 22 പന്തില്‍ 23 റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ടണെ ബൗള്‍ഡാക്കിയ ബുമ്ര തന്‍റെ അടുത്ത ഓവറില്‍ ഏയ്ഡന്‍ മാര്‍ക്രത്തെ(31) വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് ഇരട്ട പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ടെംബാ ബാവുമയെ കുല്‍ദീപ് യാദവ ഷോര്‍ട്ട് ലെഗ്ഗില്‍ ധ്രുവ് ജുറെലിന്‍റെ കൈകളിലെത്തിച്ചു. 14 റണ്‍സടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ദക്ഷിണാഫ്രിക്ക പതറിയപ്പോള്‍ കുല്‍ദീപിന്‍റെ പന്തില്‍ ടോണി ഡി സോര്‍സി നല്‍കിയ ശ്രമകരമായൊരു ക്യാച്ച് രാഹുല്‍ നിലത്തിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.
നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റ് കളിച്ച ടീമില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തി. പരിക്കുമൂലം പുറത്തായിരുന്ന റിഷഭ് പന്ത് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ അക്സര്‍ പട്ടേലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പരിക്കേറ്റ കാഗിസോ റബാദ പുറത്തായി. ക്യാപ്റ്റൻ ടെംബാ ബാവുമ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ വെടിക്കെട്ട് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിന് ടീമിലിടം ലഭിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക