
ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളുടെ കായികക്ഷമത അളക്കാനുള്ള പുതിയ ഫിറ്റ്നെസ് ടെസ്റ്റായ ബ്രോങ്കോ ടെസ്റ്റിന് വിധേയരായി ഇന്ത്യൻ താരങ്ങള്‍. ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടില്‍ ഫിറ്റ്നെസ് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് അഡ്രിയാന്‍ ലെ റൂക്സിന്‍റെ മേല്‍നോട്ടത്തലാണ് കളിക്കാര്‍ ബ്രോങ്കോ ടെസ്റ്റിന് വിധേയരായത്. ഇന്ത്യൻ താരങ്ങളായ സഞ്ജു സാംസണ്‍ ശുഭ്മാന്‍ ഗില്‍, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്നലെ ബ്രോങ്കോ ടെസ്റ്റിന് വിധേയരായത്. ബ്രോങ്കോ ടെസ്റ്റ് പൂര്‍ത്തിയാക്കിയ ഇന്ത്യൻ താരങ്ങളില്‍ സഞ്ജു സാംസണെ അഡ്രിയാൻ റൂക്സ് പുറത്ത് തട്ടി അഭിനന്ദിക്കുന്നതും ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ കാണാം. ബ്രോങ്കോ ടെസ്റ്റില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതിനാണ് ഇതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ബ്രോങ്കോ ടെസ്റ്റ് കഴിഞ്ഞശേഷം എന്താണ് ബ്രോങ്കോ ടെസ്റ്റ് എന്ന് കളിക്കാര്‍ക്ക് അഡ്രിയാൻ റൂക്സ് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. ഇന്ന് നമ്മള്‍ ഓടിയത് വെറും ഓട്ടമല്ല, ബ്രോങ്കോ ഓട്ടമാണ്. ഇത് പുതിയൊരു കാര്യമൊന്നുമല്ല. വര്‍ഷങ്ങളായി കായികക്ഷമത അളക്കാന്‍ ഉപയോഗിക്കുന്നതാണ്. ഇന്ത്യൻ ടീമില്‍ ഇതിപ്പോള്‍ അവതരപ്പിച്ചുവെന്നേയുള്ളു. രണ്ട് ഗുണങ്ങളാണ് ഇതുകൊണ്ടുള്ളത്. പരിശീലനത്തിനൊപ്പം കായികക്ഷമത വിലയിരുത്താനും ഇതുപയോഗിക്കാം എന്നതാണത്. കളിക്കാര്‍ ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ എവിടെ നില്‍ക്കുന്നുവെന്ന് തിരിച്ചറിയാന്‍ ഇതിലൂടെ കഴിയും-റൂക്സ് പറഞ്ഞു.
കായികരംഗത്തെ ഏറ്റവും കഠിനമായ ഫിറ്റ്നസ് ടെസ്റ്റുകളിലൊന്നായാണ് ബ്രോങ്കൊ ടെസ്റ്റിനെ വിലയിരുത്തപ്പെടുന്നത്. ക്രിക്കറ്റിനേക്കാള്‍ കായിക അധ്വാനം ആവശ്യമായുള്ള റഗ്ബി താരങ്ങള്‍ക്കായി വികസിപ്പിച്ചെടുത്തിട്ടുള്ള രീതിയാണിത്. ശ്വാസകോശത്തിനും ഹൃദയത്തിനും സമ്മര്‍ദം നല്‍കുകയും അതിനെ എങ്ങനെ അതിജീവിക്കുന്നുവെന്നത് അടിസ്ഥാനമാക്കിയാണ് താരങ്ങളുടെ കായികക്ഷമത അളക്കുന്നത്.
20 മീറ്റര്‍, 40 മീറ്റര്‍, 60 മീറ്റര്‍ എന്നിങ്ങനെ ഒറ്റ സ്ട്രെച്ചില്‍ മൂന്ന് പോയിന്‍റുകളാണ് ബ്രോങ്കൊ ടെസ്റ്റിനുള്ളത്. ആദ്യം 20 മീറ്റര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി പൂര്‍ത്തിയാക്കണം, ശേഷം 40 മീറ്ററും ഇതേ രീതിയില്‍ പിന്നീട് 60 മീറ്ററിലും ഇത് ആവര്‍ത്തിക്കണം. ഇതാണ് ബ്രോങ്കൊ ടെസ്റ്റിലെ ഒരു സെറ്റ്, ഇങ്ങനെ അഞ്ച് സെറ്റുകള്‍ ഇടവേളകളെടുക്കാതെ ഓടി പൂര്‍ത്തിയാക്കണം. 1200 മീറ്ററാണ് മുഴുവൻ ദൂരം, ഒരു സെറ്റ് 240 മീറ്ററും. ആറ് മിനുറ്റാണ് അനുവദിച്ചിട്ടുള്ള സമയം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക