
ഇന്‍ഡോര്‍: ഏകദിന ലോകകപ്പ് അടുത്തിരിക്കെ മികച്ച ഫോമിലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്ന് ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ 53 റണ്‍സാണ് നേടിയത്. 39 പന്തുകള്‍ മാത്രം നേരിട്ട താരം ഒരു സിക്‌സും നേടി. അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് വാര്‍ണര്‍ മടങ്ങുന്നത്. ഇതിനിടെ രസകരമായ ഒരു സംഭവമുണ്ടായി.
വാര്‍ണര്‍, അശ്വിനെതിരെ ആദ്യ ഓവര്‍ നേരിട്ടപ്പോള്‍ അല്‍പ്പം ബുദ്ധിമുട്ടിയിരുന്നു. ഇടങ്കയ്യന്മാര്‍ക്കെതിരെ അശ്വിന്റെ ആധിപത്യം ആ ഓവറില്‍ തന്നെ കാണാമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഓവര്‍ അശ്വിന്‍ പന്തെറിയാനെത്തിയപ്പോള്‍ വാര്‍ണര്‍ വലങ്കയ്യനായി. ആ ഓവറില്‍ ഒരു സ്വീപ് ചെയ്ത് ഒരു ഫോറും നേടി. എന്നാല്‍ വാര്‍ണറെ കുടുക്കാന്‍ അശ്വിനായി. വലത് നിന്ന് റിവേഴ്‌സ് സ്വീപ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വാര്‍ണര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. റിവ്യൂ ചെയ്യാന്‍ നില്‍ക്കാതെയാണ് വാര്‍ണര്‍ മടങ്ങിയത്. എന്നാല്‍ റിപ്ലേയില്‍ പന്ത് ബാറ്റില്‍ ഉരസുന്നത് വ്യക്തമായിയിരുന്നു. വാര്‍ണറുടെ അബദ്ധമാണ് വിക്കറ്റ് കളഞ്ഞത്.
ഇന്‍ഡോറില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (105), സൂര്യകുമാര്‍ യാദവ് (72), കെ എല്‍ രാഹുല്‍ (52) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പിന്നീട് ഓസീസ് ബാറ്റിംഗ് തുടങ്ങിയപ്പോള്‍ മഴയെത്തി. ഇതോടെ അര മണിക്കൂറോളം മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. വിജയലക്ഷ്യം 33 ഓവറില്‍ 317 റണ്‍സായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. മൊഹാലിയില്‍ നടന്ന ആദ്യ മത്സരം ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!