
ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചതുമുതൽ ക്രിക്കറ്റ് പ്രേമികൾ ചോദിക്കുന്ന ഒരേയൊരു ചോദ്യമുണ്ട്; വിരാട് കോലിക്ക് പകരം മൂന്നാം നമ്പറിൽ ആരിറങ്ങുമെന്നത്?. ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി കളിക്കുന്നതിനിടെയേറ്റ പരിക്കാണ് വിരാട് കോലിക്ക് വില്ലനായത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര കോലിക്ക് പൂർണ്ണമായും നഷ്ടമായി.
ധരംശാലയിൽ ശനിയാഴ്ച നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി മൂന്നാം നമ്പറിനായുള്ള പോരാട്ടത്തിൽ കെ.എൽ രാഹുലും ഇഷാൻ കിഷനും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനിൽ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പിങ് പരിശീലനത്തിൽ ഏർപ്പെട്ടപ്പോൾ, രാഹുൽ ഔട്ട്ഫീൽഡ് ക്യാച്ചിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
മൂന്നാം നമ്പറിൽ പല ഓപ്ഷനുകൾ പരീക്ഷിക്കാൻ ടീം മാനേജ്‌മെന്റ് ഒരുക്കമാണെന്ന് ഇന്ത്യൻ ബോളിങ് കോച്ച് മോണി മോർക്കൽ മത്സരത്തലേന്ന് വ്യക്തമാക്കി. രാഹുലിനും കിഷനും പുറമെ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളും ഈ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മൂന്നാം നമ്പറിന്റെ കാര്യത്തിൽ ഈ പരമ്പരയിൽ ഞങ്ങൾ ചില പരീക്ഷണങ്ങൾ നടത്തും. ഇഷാൻ കിഷൻ, കെ.എൽ രാഹുൽ, അല്ലെങ്കിൽ യശസ്വി ജയ്‌സ്വാൾ... ഇവർക്കെല്ലാം ഇതൊരു മികച്ച അവസരമാണ്. വരാനിരിക്കുന്ന വലിയ ടൂർണമെന്‍റുകൾക്ക് മുന്നോടിയായി കളിക്കാർക്ക് വ്യത്യസ്ത റോളുകൾ നൽകി മികച്ച കോമ്പിനേഷൻ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മോര്‍ക്കൽ പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി മധ്യനിരയിൽ അഞ്ചാം നമ്പറിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന കെ.എൽ രാഹുലിന്റെ ബാറ്റിങ് പൊസിഷനിൽ ഇതോടെ മാറ്റം വന്നേക്കും. പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാണ് രാഹുൽ എങ്കിലും, ഇഷാൻ കിഷൻ പ്ലെയിങ് ഇലവനിലേക്ക് വരികയാണെങ്കിൽ രാഹുലിനെ കീപ്പിങ് ചുമതലകളിൽ നിന്ന് ഒഴിവാക്കിയേക്കും. പരിശീലനത്തിനിടെ കിഷൻ ഗ്ലൗസണിഞ്ഞതും രാഹുൽ ഫീൽഡിങ്ങിൽ ശ്രദ്ധിച്ചതും ഈ മാറ്റത്തിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!