
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ച പല പേരുകളും ഉണ്ടായിരുന്നില്ല. അതിലൊന്ന് ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര തലത്തിലും ഐപിഎല്ലിലും ഒരപോലെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരുടേതായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ താൻ കളിച്ച ടൂര്‍ണമെന്റിലെല്ലാം തിളങ്ങാൻ വലം കയ്യൻ ബാറ്റര്‍ക്ക് കഴിഞ്ഞിരുന്നു.
വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും അഭാവം നികത്താൻ പോന്ന താരമാണ് ശ്രേയസെന്ന് വ്യാപകമായി അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍, ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്താത്തിന് പിന്നിലെ കാരണം മുഖ്യപരിശീലകനായ ഗൗതം ഗംഭീറിനോട് ചോദ്യമുയര്‍ന്നു. വ്യക്തമായ മറുപടി നല്‍കാൻ ഗംഭീര്‍ തയാറായില്ല. എന്നാല്‍, ടീം തിരഞ്ഞെടുപ്പില്‍ തനിക്ക് റോളില്ലെന്ന തരത്തിലായിരുന്നു ഗംഭീര്‍ പ്രതികരിച്ചതും.
ഞാൻ അല്ല ടീം തിരഞ്ഞെടുത്തത് എന്നായിരുന്നു ഗംഭീറിന്റെ വാക്കുകള്‍.
ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്താത്തില്‍ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബിസിസിഐക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഐപിഎല്ലില്‍ തന്റെ ബാറ്റുകൊണ്ട് മറുപടി പറഞ്ഞ താരമാണ് ശ്രേയസ് അയ്യർ. ക്യാപ്റ്റൻസിയിലും മികവ് പുലർത്തി. ശ്രേയസ് ഒന്നും പറഞ്ഞില്ലെങ്കിലും ക്രിക്കറ്റ് ലോകം ചോദിക്കുകയാണ്. എന്തുകൊണ്ട് ശ്രേയസ് ടെസ്റ്റ് ടീമില്‍ ഇല്ല്, കൈഫ് സമൂഹമാധ്യമമായ എക്സില്‍ എഴുതി.
ശ്രേയസിന്റെ കീഴില്‍ 14 വർഷത്തിന് ശേഷം പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫിലെത്തി. 15 കളികളില്‍ നിന്ന് 516 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം.
യുവതാരം ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകൻ. റിഷഭ് പന്ത് ഉപനായകനും. സായ് സുദർശൻ ടീമില്‍ ഇടം നേടി. മലയാളി താരം കരുണ്‍ നായര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.