
മുംബൈ: ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ കെ എല്‍ രാഹുലിന്റെ മോശം ഫോം ആശങ്കയുണ്ടാക്കുന്നതാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. ഏകദിന ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെ ടെസ്റ്റിലും ഓപ്പണറുടെ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും പ്രസാദ് പറഞ്ഞു.
വിന്‍ഡീസ് പര്യടനത്തിലെ കളിക്കാരുടെ പ്രകടനം വിലയിരുത്താനായി സെലക്ഷന്‍ കമ്മിറ്റഇ ഇതുവരെ യോഗം ചേര്‍ന്നിട്ടില്ലെന്നും അടുത്ത യോഗം ചേരുമ്പോള്‍ രോഹിത്തിനെ ഓപ്പണറാക്കുന്ന കാര്യം പരിഗണിക്കുമെന്നും പ്രസാദ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. രാഹുല്‍ പ്രതിഭയുള്ള ബാറ്റ്സ്മാനാണ്. പക്ഷെ ഇപ്പോള്‍ മോശം ഫോമിലൂടെയാണ് കടന്നുപോവുന്നത്. ക്രീസില്‍ കൂടുതല്‍ നേരം ചെലവഴിച്ച് രാഹുല്‍ ടച്ച് വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും പ്രസാദ് വ്യക്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ രോഹിത് ശര്‍മയുണ്ടായിരുന്നെങ്കിലും കെ എല്‍ രാഹുലായിരുന്നു രണ്ട് ടെസ്റ്റിലും ഓപ്പണറായത്. രോഹിത് ശര്‍മയെ മധ്യനിരയിലാണ് ഇതുവരെ പരീക്ഷിച്ചിരുന്നത്. എന്നാല്‍ വിന്‍ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ മധ്യനിരയില്‍ ഹനുമാ വിഹാരി സ്ഥാനം ഉറപ്പിച്ചതിനാല്‍ ഇനി രോഹിത്തിനെ ഓപ്പണര്‍ സ്ഥാനത്തേക്കെ പരിഗണിക്കാനാവു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലാണ് ഇന്ത്യ ഇനി കളിക്കുക. മൂന്ന് ടി20 മത്സരങ്ങള്‍ക്കുശേഷം മൂന്ന് ടെസ്റ്റുകളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രാഹുല്‍ ടീമിലുണ്ടാകില്ലെന്ന സൂചനയാണ് ചീഫ് സെലക്ടറുടെ വാക്കുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!