
ക്രൈസ്റ്റ് ചര്‍ച്ച്:വനിതാ ഏകദിന ലോകകപ്പില്‍(ICC Womens World Cup 2022) അവസാന ഓവര്‍ ത്രില്ലറ്റില്‍ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കക്ക്(PAK vs SA) ആവേശജയം. അവസാന ഓവറില്‍ ജയത്തിലേക്ക് 10 റണ്‍സായിരുന്നു പാക്കിസ്ഥാന് വേണ്ടിയിരുന്നത്. ദക്ഷിണാഫ്രിക്കക്കായി അവസാന ഓവര്‍ എറിഞ്ഞ ഷബ്നം ഇസ്മായീല്‍(Shabnim Ismail) നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്താണ് ദക്ഷിണാഫ്രിക്കക്ക് ജയം സമ്മാനിച്ചത്. ടൂര്‍ണമെന്‍റില്‍ പാക്കിസ്ഥാന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 223-9, പാക്കിസ്ഥാന്‍ 49.5 ഓവറില്‍ 217ന് ഓള്‍ ഔട്ട്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വോള്‍വാര്‍റ്റിന്‍റെയും ക്യാപ്റ്റന്‍ സുനെ ലൂസിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത് ഇരുവരും പുറത്തായശേഷം വാലറ്റത്ത് ചോള്‍ ട്രൈയോണും(31), വിക്കറ്റ് കീപ്പര്‍ തൃഷ ഷെട്ടിയും(26 പന്തില്‍ 31) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 200 കടത്തി. പാക്കിസ്ഥാനുവേണ്ടി ഫാത്തിമ സനയും ഗുലാം ഫാത്തിമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ നാഹിദ ഖാനും(40), ഒമാനിയ സൊഹൈലും(65), നിദാ ദാറും(55) ബാറ്റംഗില്‍ തിളങ്ങിയെങ്കിലും പാക്കിസ്ഥാന് ലക്ഷ്യത്തിലെത്താനായില്ല. 49-ാം ഓവറിലെ അവസാന പന്തില്‍ നിദാ ദാര്‍ റണ്ണൗട്ടായത് പാക്കിസ്ഥാന് തിരിച്ചടിയായി. ദാര്‍ റണ്ണൗട്ടാവുമ്പോള്‍ പാക്കിസ്ഥാന് ജയത്തിലേക്ക് 11 റണ്‍സ് മതിയായിരുന്നു.
അവസാന ഓവറിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സ് വഴങ്ങിയ ഇസ്മയീല്‍ രണ്ടാം പന്തില്‍ ഡയാന ബെയ്ഗിനെ പുറത്താക്കി. അടുത്ത പന്തില്‍ ഒരു റണ്‍സെടുത്ത പാക്കിസ്ഥാന് നാലാം പന്തില്‍ റണ്ണെടുക്കാനായില്ല. അഞ്ചാം പന്തില്‍ ഗുലാം ഫാത്തിമ റണ്ണൗട്ടായതോടെ പാക്കിസ്ഥാന്‍റെ പതനം പൂര്‍ണമായി.
ദക്ഷിണാഫ്രിക്കക്കായി ഷബ്നം ഇസ്മായീല്‍ 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മരിസാനെ കാപ്പ്, അയ്ബോംഗ കാക്ക എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ പാക്കിസ്ഥാന്‍റെ സെമി സാധ്യതകള്‍ക്കും തിരിച്ചടിയേറ്റു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!