
ദില്ലി: ലോകകപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ദില്ലിയിലാണ് പോരാട്ടം. ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തില്‍ കഴിയുന്ന ഓപ്പണര്‍ ശുഭ്മാൻ ഗിൽ ഇന്നും ഇന്ത്യന്‍ നിരയില്‍ കളിക്കില്ല. മുൻനിരയിൽ മാറ്റത്തിന് സാധ്യതയില്ലെങ്കിലും ഒരു സ്പിന്നറെ ഒഴിവാക്കി ഷാർദുൽ താക്കൂറിനെയോ മുഹമ്മദ് ഷമിയെയോ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ വരുന്നതെങ്കിൽ ബംഗ്ലാദേശിനോട് തോറ്റാണ് അഫ്ഗാൻ കളത്തിലെത്തുന്നത്.
ഓസ്ട്രേലിയക്കെതിരെ മുൻനിര തകര്‍ന്നെങ്കിലും, ഇന്ത്യൻ ബാറ്റിംഗ് നിരയിൽ മാറ്റം ഉണ്ടായേക്കില്ല. ശ്രേയസ് അയ്യരിലും ഇഷാൻ കിഷനിലും ടീം മാനേജ്മെന്‍റിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡ് പറഞ്ഞു. ചെന്നൈയിൽ ഓസ്ട്രേലിയക്കതിരെ തുടക്കത്തിൽ കണ്ടത് സമാനതകളില്ലാത്ത ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ച്ചയായിരുന്നു. ഇഷാൻ കിഷനും ശ്രേയസ് അയ്യരും മോശം ഷോട്ടുകളിലൂടെയും നായകൻ രോഹിത് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയും പുറത്തായത് അക്കൗണ്ട് തുറക്കാതെയായിരുന്നു.
ഗില്ലിന് പകരക്കാരനെ തേടുന്നു? ഇപ്പോഴും സഞ്ജു പുറത്തുതന്നെ! പരിഗണിക്കുന്നത് രണ്ട് യുവതാരങ്ങളെ
അഞ്ചാം നമ്പറില്‍ തിളങ്ങിയ കെ.എൽ.രാഹുലിനെ ശ്രേയസിന് പകരം നാലാമനായി ഇറക്കണമെന്ന് യുവരാജ് സിംഗ് അടക്കം ആവശ്യപ്പെട്ടെങ്കിലും ഇന്ത്യൻ ടീം മാനേജ്മെന്‍റ് അഴിച്ചുപണിക്ക് ഒരുക്കമല്ല. സൂര്യകുമാര്‍ യാദവിനെ തിടുക്കത്തിൽ പ്ലേയിംഗ് ഇലവനിലേക്ക് കൊണ്ടുവരാന്‍ ആലോചനയില്ലെന്നും വിക്രം റാത്തോഡ് സൂചിപ്പിച്ചു. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി വന്ന ശുഭ്മാന്‍ ഗില്ലിന് പകരം ഓപ്പണറാകുന്ന ഇഷാൻ കിഷന് ഒരു പരാജയത്തിന്‍റെ പേരില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നൽകേണ്ട കാര്യമില്ലെന്നും റാത്തോഡ് പറഞ്ഞു. വിരാട് കോലിയുടെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ റണ്ണൊഴുകുന്ന ദില്ലിയിലെ പിച്ചിൽ വെടിക്കെട്ട് ബാറ്റിംഗ് കാണാമെന്ന പ്രതീക്ഷിയിലാണ് ആരാധകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക