ഗില്ലിന്റെ കാര്യം ടീം മാനേജ്‌മെന്റ് കാര്യമായി പരിഗണിക്കുന്നുണ്ട്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഗില്ലിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. 

ദില്ലി: ഏകദിന ലോകകപ്പ് തുടങ്ങിയിരിക്കെ ശുഭ്മാന്‍ ഗില്ലിന്റെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യക്ക് ആശങ്ക. ഡങ്കിപ്പനി കാരണം അദ്ദേഹത്തിന് ലോകകപ്പ് അരങ്ങേറ്റം നഷ്ടമായിരുന്നു. ഓസട്രേലിയക്കെതിരെ ആദ്യ മത്സരത്തില്‍ ഗില്ലിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം ഇഷാന്‍ കിഷനാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത്. ബുധനാഴ്ച്ച അഫ്ഗാനിസ്ഥാനെതിരായ മത്സരവും താരത്തിന് നഷ്ടമാകുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചിരുന്നു. 

എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗില്ലിന് ശനിയാഴ്ച്ച പാകിസ്ഥാനെതിരായ മത്സരവും കളിക്കാനാവില്ല. കാരണം, ഡങ്കിപ്പനിയെ തുടര്‍ന്ന് അദ്ദേഹത്തിന് പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുകയും പിന്നാലെ താരത്തെ വീണ്ടും ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. താരമിപ്പോഴും ചെന്നൈയില്‍ തുടരുകയാണ്. ഗില്ലിന്റെ കാര്യം ടീം മാനേജ്‌മെന്റ് കാര്യമായി പരിഗണിക്കുന്നുണ്ട്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഗില്ലിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. 

ഏതെങ്കിലും സാഹചര്യത്തില്‍ ഗില്ലിന് പകരക്കാരനെ വേണമെന്ന് ടീം മാനേജ്‌മെന്റ് കരുതിയാല്‍ പകരക്കാരെ വിട്ടുകൊടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറുമാണ്. അങ്ങനെ വന്നാല്‍ യഷസ്വി ജെയ്‌സ്വാള്‍ അല്ലെങ്കില്‍ റുതുരാജ് ഗെയ്കവാദ് എന്നിവരില്‍ ഒരാളെ ടീമിലെടുക്കാനാണ് ആലോചിക്കുന്നത്. അപ്പോഴും മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുന്നില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. 

ഗില്ലിന് പകരം ഓസ്ട്രേലിയക്കെതിരെ ഇഷാന്‍ കിഷനാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തിരുന്നത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ കിഷന്‍ പുറത്തായിരുന്നു. എന്തായാലും അഫ്ഗാന്‍, പാകിസ്ഥാന്‍ എന്നിവര്‍ക്കെതിരെ കിഷന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്തേക്കും. നാളെയാണ് അഫ്ഗാനെതിരായ മത്സരം. 

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ / മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.