
പൂനെ: വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ മിന്നും താരമായി ഇന്ത്യയുടെ ദീപ്തി ശര്‍മ. വനിതാ ഏകദിന ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ദീപ്തി ശര്‍മയെ 3.20 കോടി രൂപ മുടക്കി യുവി വാരിയേഴ്സ് തിരിച്ചു പിടിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 2.60 കോടി രൂപയായിരുന്നു ദീപ്തിക്ക് യുപി വാരിയഴ്സ് നല്‍കിയിരുന്നത്. ഇതോടെ വനിതാ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടി രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും ഇന്ത്യൻ ഓള്‍ റൗണ്ടര്‍ സ്വന്തമാക്കി. 2023ല്‍ 3.40 കോടിക്ക് ആര്‍സിബി സ്വന്തമാക്കിയ സ്മൃതി മന്ദാനയാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരം.
ന്യൂസിലന്‍ഡ് താരം അമേലിയ കെറിനെ മുംബൈ ഇന്ത്യൻസ് 3 കോടി മുടക്കി സ്വന്തമാക്കി. ദീപ്തി കഴിഞ്ഞാല്‍ ലേലത്തില്‍ ഏറ്റവും വിലകൂടിയ താരവും അമേലിയയാണ്. യുപി വാരിയേഴ്സിന്‍റെ ശക്തമായ വെല്ലുവിളി മറികടന്നാണ് അമേലിയയെ മുംബൈ സ്വന്തമാക്കിയത്. ഇന്ത്യൻ താരം ശിഖ പാണ്ഡെയെ സ്വന്തമാക്കാന്‍ യുപി വാരിയേഴ്സ് 2.4 കോടി രൂപക്ക് മുടക്കിയ. ആകെ 277 താരങ്ങള്‍ ലേലത്തിനെത്തിയപ്പോള്‍ 67 താരങ്ങളെയാണ് വിവിധ ടീമുകള്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്.
മലയാളി താരം സജന സജീവനെ യുപി വാരിയേഴ്സ് 1.10 കോടി നല്‍കി സ്വന്തമാക്കിയപ്പോള്‍ ആശ ശോഭനയെ മുംബൈ ഇന്ത്യൻസ് 75 ലക്ഷം രൂപ നല്‍കി ടീമിലെത്തിച്ചു. മറ്റൊരു മലയാളി താരമായ മിന്നുമണി ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡ് ആയെങ്കിലും അവസാന റൗണ്ടില 40 ലക്ഷം രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. മറ്റ് മലയാളി താരങ്ങളായ വിജെ ജോഷിത, നജ്ല നൗഷാദ്, പണവി ചന്ദ്രന്‍, സലോനി എന്നിവരെ ആരും ടീമിലെടുത്തില്ല.
ഓസ്ട്രേിലയന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലിയെ ആരും ടീമിലെടുക്കാതിരുന്നപ്പോള്‍ വനിതാ ഏകദിന ലോകകപ്പിലെ ടോപ് സ്കോററായ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. 30 ലക്ഷം രൂപയായിരുന്നു ലോറയുടെ അടിസ്ഥാന വില. ആര്‍സിബിയാണ് ലോറക്കായി ആദ്യം രംഗത്തെത്തിയത്. എന്നാല്‍ പിന്നീട് ഡല്‍ഹിയും ലോറക്കായി രംഗത്തെത്തി. ഒടുവില്‍ 1.10 കോടിക്ക് ലോറയെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.സോഫി ഡിവൈൻ: ഗുജറാത്ത് ജയൻന്‍റ് (2 കോടി),മെഗ് ലാനിംഗ്: യുപി വാരിയേഴ്സ് (1.9 കോടി രൂപ) എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായിരുന്നു.വനിതാ ഏകദിന ലോകകപ്പില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും മിന്നിയ ഫോബെ ലിച്ചിഫീല്‍ഡിനെ സ്വന്തമാക്കി യുപി വാരിയേഴ്സ്. 50 ലക്ഷം രൂപ അടിസഥാന വിലയുണ്ടായിരുന്ന ലിച്ചിഫീല്‍ഡിനെ 1.2 കോടി രൂപക്കാണ് യുപി വാരിയേഴ്സ് ടീമിലെത്തിച്ചത്.
വനിതാ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ഇന്ത്യയുട ഇടം കൈയന്‍ സ്പിന്നര്‍ ശ്രീ ചരണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് 1.3 കോടിക്ക് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യൻ പേസര്‍ ക്രാന്തി ഗൗഡിനെ സ്വന്തമാക്കി അടിസ്ഥാനവിലയായ 50 ലക്ഷം രൂപക്ക് യുപി വാരിയേഴ്സ് ടീമിലെത്തിച്ചു.ഇന്ത്യൻ താരങ്ങളായ അരുന്ധതി റെഡ്ഡിയെ 75 ലക്ഷം രൂപക്കും പൂജ വസ്ട്രക്കറെ 85 ലക്ഷം രൂപക്കും ആര്‍സിബി ടീമിലെത്തിച്ചു.വനിതാ ഏകദിന ലോകകപ്പില്‍ തിളങ്ങിയെങ്കിലും ഫൈനലിന് മുമ്പ് പരിക്കേറ്റ ഇന്ത്യൻ ഓപ്പണര്‍ പ്രതിക റാവലിനെ താരലേലത്തില്‍ ആരും സ്വന്തമാക്കിയില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക