
കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ അരുണാചല്‍പ്രദേശിനെതിരെ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ സെഞ്ചുറി നേട്ടം സമര്‍പ്പിച്ചത് പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്. 62 പന്തില്‍ 129 റണ്‍സടിച്ച സാഹ മത്സരത്തില്‍ ബംഗാളിന്റെ വിജയശില്‍പിയായിരുന്നു.
ഇതിനു പിന്നാലെയാണ് സെഞ്ചുറി നേട്ടം ഇന്ത്യയുടെ ധീര ജവാന് സമര്‍പ്പിക്കുന്നുവെന്ന് സാഹ ട്വീറ്റ് ചെയ്തത്. ഈ ഇന്നിംഗ്സ് തനിക്കേറെ പ്രിയപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെ ഈ നേട്ടം പാക് പിടിയിലായ ഇന്ത്യയുടെ ധീരജവാന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് സമര്‍പ്പിക്കുന്നുവെന്നും സാഹ ട്വീറ്റ് ചെയ്തു. അഭിനന്ദന്‍ എത്രയും വേഗം സുരക്ഷിതനായി രാജ്യത്ത് തിരിച്ചെത്താനായി പ്രാര്‍ഥിക്കുന്നുവെന്നും സാഹ പറഞ്ഞു.
പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ സാഹ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള തയാറെടുപ്പിലാണ്. അരുണാചലിനെതിരെ നേടിയ സെഞ്ചുറി സാഹയുടെ ടി20 കരിയറിലെ രണ്ടാമത്തെതാണ്. 2014 സീസണില്‍ ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായും സാഹ സെഞ്ചുറി നേടിയിട്ടുണ്ട്. അരുണാചലിനെതിരെ ബംഗാളിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സാഹ 16 ഫോറും നാല് സിക്സറും പറത്തിയാണ് 129 റണ്‍സടിച്ചത്. സാഹയുടെ ബാറ്റിംഗ് മികവില്‍ ബംഗാള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!