
സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആദ്യദിനം കനത്ത മഴ മൂലം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. കനത്ത മഴമൂലം ടോസ് പോലും സാധ്യമാകാത്ത സാഹചര്യത്തിലാണ് ആദ്യ ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിച്ചത്.
ഉച്ചക്ക് ശേഷം സതാംപ്ടണില്‍ മഴക്ക് ശമനമുണ്ടായെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഏത് നിമിഷവും വീണ്ടും മഴ എത്താനുള്ള സാധ്യതയുമുണ്ടായിരുന്നു. ഇന്ത്യന്‍ സമയം രാത്രി ഏഴരയോടെ പിച്ചും ഔട്ട് ഫീല്‍ഡും പരിശോധിച്ച അമ്പയര്‍മാര്‍ ആദ്യ ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.
നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന ഔട്ട് ഫീല്‍ഡ് സൂപ്പര്‍ സോപ്പറുകള്‍ ഉപയോഗിച്ച് ഉണക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും മഴയെത്തിയത് അവസാന സെഷനിലെങ്കിലും മത്സരം നടത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.
നേരത്തെ മഴമൂലം ആദ്യ രണ്ട് സെഷനുകളുംപൂര്‍ണമായും നഷ്ടമായിരുന്നു. മത്സരത്തിന് ഒരു റിസര്‍വ് ദിനമാണുള്ളത്. ഒരു ദിവസത്തെ കളി പൂര്‍ണമായും നഷ്ടമായാലും റിസര്‍വ് ദിനമുള്ളതിനാല്‍ അത് മത്സരഫലത്തെ സ്വാധീനിക്കാനിടയില്ല. എന്നാല്‍ വരും ദിവസങ്ങളിലും സതാംപ്ടണിലും മഴ പെയ്യുമെന്ന് പ്രവചനമുള്ളതിനാല്‍ ടെസ്റ്റിന്‍റെ ഫലത്തില്‍ ഇത് നിര്‍ണായകമാകും.
അതേസമയം, മഴയുള്ള സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വെച്ച ഐസിസിയുടെ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകരോഷമുയരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!