
മുള്ളൻപൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അടുത്ത മത്സരങ്ങളിലും വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെ തന്നെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. സഞ്ജു സാംസണെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാനായില്ലെങ്കില്‍ ജിതേഷിന് തന്നെ തുടര്‍ന്നുള്ള മത്സരങ്ങളിലും അവസരം കൊടുക്കന്നതാണ് ഉചിതമായ തീരുമാനമെന്നും ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.
സഞ്ജു കരിയറില്‍ കൂടുതലും ബാറ്റ് ചെയ്തിരിക്കുന്നത് ടോപ് ത്രീയിലാണ്. ഈ സാഹചര്യത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങുന്നത് സഞ്ജുവിനെ സംബന്ധിച്ച് ബുദ്ധിമുട്ടാകും. ഏഷ്യാ കപ്പ് ഫൈനലില്‍ മധ്യനിരയില്‍ ഇറങ്ങി സഞ്ജു മികച്ച ഇന്നിംഗ്സ് കളിച്ചിരുന്നു. എങ്കിലും മധ്യനിരയില്‍ ജിതേഷ് വേണോ സഞ്ജു വേണോ എന്ന ചോദ്യമുയര്‍ന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജിതേഷുമായി തുടരുന്നതായിരിക്കും ഉചിതം. ജിതേഷിന് പകരം വീണ്ടും സഞ്ജുവിനെ കളിപ്പിക്കുകയും പിന്നീട് വീണ്ടും ജിതേഷിനെ കളിപ്പിക്കുകയും ചെയ്താല്‍ അത് രണ്ട് താരങ്ങള്‍ക്കും ബുദ്ധിമുട്ടാകും.
അതേസമയം, വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ മങ്ങിയ ഫോം ടോപ് ഓര്‍ഡറില്‍ സഞ്ജുവിന് ഇപ്പോഴും സാധ്യത ബാക്കിയാക്കുന്നുണ്ടെന്നും പത്താന്‍ പറഞ്ഞു. മികച്ച പ്രകടനം നടത്താനുള്ള സമ്മര്‍ദ്ദത്തിലാകും ഗില്‍ വരും മത്സരങ്ങളിലും ക്രീസിലെത്തുക എന്നതുറപ്പാണെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗില്‍ നാലു റണ്‍സ് മാത്രമെടുത്ത് ഗില്‍ പുറത്തായിരുന്നു.
ഏഷ്യാ കപ്പിലാണ് സഞ്ജുവിന് പകരം ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കിയത്. ഓപ്പണറായി ഇറങ്ങിയ 13 മത്സരങ്ങളില്‍ 3 സെഞ്ചുറികള്‍ നേടിയ സഞ്ജുവിനെ മാറ്റിയ നടപടി വിമര്‍ശനത്തിന് കാരണമായിരുന്നു. സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങിയ ശുഭ്മാന്‍ ഗില്ലിനാകട്ടെ അവസാനം കളിച്ച 13 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനുമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക